തിരുവനന്തപുരം: മഹാരാഷ്ട്രയിലെ സിന്ധുദുർഗ്ഗ് ജില്ലയിൽ കേരളത്തിലെ രണ്ട് മന്ത്രിമാർക്ക് കണ്ണൂർ സ്വദേശിയായ ബിനാമിയുടെ പേരിൽ 200 ഏക്കർ ഭൂമിയുണ്ടെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ മന്ത്രിമാർ ആരാണെന്ന് വ്യക്തമായ സൂചനയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് തന്റേടമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
അഴിമതിയിൽ മുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്നും ഏത് നിമിഷവും ജയിലിൽ പോകുമെന്ന അവസ്ഥയിലുള്ള പിണറായി പ്രതിപക്ഷ നേതാക്കൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളെ തെരഞ്ഞു പിടിച്ച് സ്വഭാവഹത്യ നടത്താൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ തകർക്കാൻ സാധിക്കില്ല. പിണറായി സർക്കാരിൻ്റെ അഴിമതി തുറന്നു കാട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇടതു മുന്നണി നാല് തവണ അന്വേഷിച്ച് ക്ലീൻ ചിറ്റ് കൊടുത്ത കേസാണ് വീണ്ടും അന്വേഷിക്കുന്നത്. സോളാർ - ബാർ കോഴ കേസുകൾ വീണ്ടും സജീവമാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച മുല്ലപ്പള്ളി പ്രസ്തുത കേസിൽ ജോസ് കെ മാണിക്കെതിരെ ഉയർന്ന ആരോപണത്തിൽ എന്തുകൊണ്ട് അന്വേഷണം നടക്കുന്നില്ലെന്നും ചോദിച്ചു.