തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി പോലീസ് ആക്ടിൽ വരുത്തിയ ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകി. 2011ലെ പോലീസ് ആക്ടാണ് ഭേദഗതി ചെയ്ത്. നിലവിലുള്ള പോലീസ് നിയമത്തിൽ 118 എ വകുപ്പാണ് കൂട്ടിച്ചേർത്തത്. സൈബർ അധിക്ഷേപം തടയാൻ പോലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയർന്നിരുന്നു.
പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാർഗത്തിലൂടെ അപകീർത്തികരമായ വാർത്തവന്നാൽ അഞ്ച് വർഷം വരെ തടവോ 10,000 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്താം. ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധർ ചൂണ്ടികാണിച്ചിരുന്നു. നിയമ ഭേദഗതി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവർണറെ കണ്ടിരുന്നു. പ്രതിപക്ഷവും സി.പി.ഐയും എതിർപ്പറിയിച്ചിരിന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് ഗവർണറുടെ തീരുമാനം.