ദുബായ്: യുഎഇയുടെ ചരിത്രചാന്ദ്രദൗത്യവിക്ഷേപണം ഇന്ന് നടക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് യുഎഇ പ്രാദേശിക സമയം 12.39 നാണ് റാഷിദ് റോവറിന്‍റെ വിക്ഷേപണം നടക്കുക. ഹകുട്ടോ ആർ മിഷന്‍ 1 ലൂണാർ ലാന്‍റർ, സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണമെന്ന് ജപ്പാന്‍ ആസ്ഥാനമായുളള ഐ സ്പേസ് ഇന്‍ക് അറിയിച്ചു. 90 ശതമാനവും കാലാവസ്ഥ അനുകൂലമാണ്. എന്നാല്‍ ഏതെങ്കിലും സാഹചര്യത്തില്‍ ഇന്ന് വിക്ഷേപണം നടക്കാതെ വന്നാല്‍ വിക്ഷേപണം നാളത്തേക്ക് (ഡിസംബർ ഒന്ന്) മാറ്റും. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് ഫ്ലോറിഡയിലുളള മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിന്‍റെ ഡയറക്ടർ ജനറല്‍ സാലെം അല്‍ മറി പറഞ്ഞു.
ഫ്ലോറിഡയിലെ കേപ് കനാവറൽ സ്‌പേസ് ഫോഴ്‌സ് സ്‌റ്റേഷനിലെ സ്‌പേസ് ലോഞ്ച് കോംപ്ലക്‌സ് 40-ൽ നിന്നാണ് റാഷിദ് റോവർ വിക്ഷേപിക്കുക. വിക്ഷേപണം നടത്തി അഞ്ച് മാസത്തിന് ശേഷം 2023 ഏപ്രിലില്‍ ആണ് റോവർ ചന്ദ്രനില്‍ ഇറങ്ങുക. ദൗത്യം വിജയമായാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യമായി യുഎഇ മാറും. മാരെ ഫ്രിഗോറിസിന്‍റെ തെക്കുകിഴക്കൻ പുറം അറ്റത്തുള്ള അറ്റ്ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ആദ്യം ഇറങ്ങുക. ചന്ദ്രോപരിതലത്തിൽ പരന്നതും ഇരുണ്ടതുമായ സമതലമാണ് ‘മാരി’.ഇവിടെ മുന്‍പ് ആരും പര്യവേഷണം നടത്തിയിട്ടില്ല. 10 കിലോഗ്രാം ഭാരമുളളതാണ് റാഷിദ് റോവർ. ദുബായ് ഭരണാധികാരിയായിരുന്ന അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ പേരിലാണ് യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യം. ദൗത്യം വിജയിച്ചാൽ അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമാകും ഇത്.
ചന്ദ്രന്‍റെ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയും ചന്ദ്രന്‍റെ പൊടി, ചന്ദ്രോപരിതലത്തിലെ ചലനശേഷി, വ്യത്യസ്ത പ്രതലങ്ങൾ എന്നിവകുറിച്ചെല്ലാം കൂടുതല്‍ വിവരങ്ങള്‍ നല്‍കുകയെന്നുളളതാണ് റാഷിദ് റോവറിന്‍റെ ദൗത്യം. രണ്ട് ഉയർന്ന സാങ്കേതികയുളള ക്യാമറകൾ ഉപയോഗിച്ച് ഇത് ഡാറ്റയും ചിത്രങ്ങളും ഭൂമിയിലേക്ക് റാഷിദ് റോവർ അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.