തിരുവനന്തപുരം: ശീമാട്ടി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എം. ജി രാജമാണിക്യത്തിനെതിരെ വീണ്ടും കേസ് അന്വേഷിക്കാന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്നാല്‍ പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഹെക്ടര്‍ ഭൂമി സര്‍ക്കാരിലേക്ക് വീണ്ടെടുത്തുകൊണ്ട് നടപടി സ്വീകരിച്ച നാള്‍ മുതല്‍ രാജമാണിക്യത്തിനെതിരെ ചില രാഷ്ട്രീയ ശക്തികൾ ശ്രമങ്ങൾ നടത്തി വരികയായിരുന്നെന്ന് കുമ്മനം ആരോപിച്ചു.
അതേസമയം കൊച്ചി മെട്രോക്കുവേണ്ടി സ്ഥലമെടുപ്പ് സംബന്ധിച്ച കേസില്‍ തെളിവില്ലെന്നും അദ്ദേഹം കുറ്റക്കാരനല്ലെന്നും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്‌ഷന്‍ ബ്യുറോ കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്. വീണ്ടും കേസ് കുത്തിപ്പൊക്കി സര്‍ക്കാര്‍ കേസ് അന്വേഷണത്തിന് വിജിലന്‍സിന് അനുമതി നല്‍കുകയാണ്. കേസ് അന്വേഷണം നടത്തുന്നതില്‍ തെറ്റില്ല. പക്ഷേ അത് സത്യസന്ധം ആകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനും എംഡിക്കും എതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കുന്നതുമില്ലെന്ന് കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേർത്തു.