തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്നും പുറത്താക്കണോ വേണ്ടയോ എന്ന തീരുമാനം എടുത്തുചാടി തീരുമാനിക്കേണ്ടതല്ലെന്ന് സുരേഷ് ഗോപി. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞതിനു ശേഷം മാത്രം സംഘടന ഈ കാര്യത്തിൽ തീരുമാനം എടുത്താൽ മതി. പല വിഷയങ്ങളിലും അമ്മ ചാടിക്കേറി എടുത്ത തീരുമാനം വിവാദമായിട്ടുണ്ടന്നും പിന്നീട് തിരുത്തേണ്ടി വന്നിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. താരസംഘടനയായ അമ്മ വെള്ളിയാഴ്ച കൊച്ചിയിൽ യോഗം ചേർന്നിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബാംഗ്ലൂരിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ അമ്മ യോഗത്തിൽ തീരുമാനിച്ചിരുന്നു. ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യം അംഗങ്ങൾക്കിടയിൽ നിന്നും ശക്തമായി ഉയർന്നിരുന്നു. നിരവധി കലാകാരന്മാർക്ക് മാസവേതനം നൽകുന്ന സംഘടനയ്ക്ക് ഉചിതമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും എന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം അമ്മ സംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ മാധ്യമങ്ങളോട് യോഗത്തിനുശേഷം സംസാരിക്കാൻ തയ്യാറായില്ല. മാധ്യമങ്ങളോട് പറയാനുള്ളതെല്ലാം കുറിപ്പിലുണ്ടന്നും അത് വായിച്ചാൽ മതിയെന്നും തനിക്കൊന്നും പറയാനില്ലെന്നും മോഹൻലാൽ പറഞ്ഞു.