തിരുവനന്തപുരം: പോലീസ് നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനു മുമ്പ് ഇതുസംബന്ധിച്ച് പ്രത്യേക നടപടി ക്രമം (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍) തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ് ഒ പി തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നും ഡിജിപി പറഞ്ഞു.
പോലീസ് നിയമ ഭേദഗതി വലിയ വിവാദമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല. മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
പോലീസ് ഭേദഗതിക്കെതിരെ ബി ജെ പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം.