റിയാദ്: ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗിന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി ചൈനീസ് കമ്പനികളുമുയി സൗദി അറേബ്യ 34 നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു. ഇരുരാജ്യങ്ങളിലും തമ്മില്‍ ഗ്രീൻ ഹൈഡ്രജനും സൗരോർജ്ജവും സംബന്ധിച്ച നിക്ഷേപ കരാറുകളിൽ ഒപ്പുവച്ചു.വിവരസാങ്കേതികവിദ്യ, ക്ലൗഡ് സേവനങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്‌സ്, മെഡിക്കൽ വ്യവസായങ്ങൾ, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലടക്കം 34 നിക്ഷേപ കരാറുകളിൽ ഒപ്പുവച്ചുവെന്നും സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോർട്ട് പറയുന്നു.
യുഎൻ, ജി 20, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ എന്നിവയിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം 2021 ലെ 80 ബില്യൺ ഡോളറില്‍ നിന്ന് 2022 ലെ മൂന്നാം പാദത്തിൽ 270 ബില്ല്യണ്‍ ഡോളറായി ഉയർന്നു. നേരത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ അല്‍ യമാമ കൊട്ടാരത്തില്‍ വച്ചായിരുന്നു കൂടികാഴ്ച.
ഗള്‍ഫ് ചൈന ഉച്ചകോടി നാളെയാണ് നടക്കുക. ഇതിനായി ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസി റിയാദിലെത്തി.എല്ലാ രാജ്യങ്ങൾക്കും അവരുടെ ജനങ്ങൾക്കും കൂടുതൽ വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ ബന്ധം മെച്ചപ്പെടുത്തുന്നതിനുമായാണ് ഉച്ചകോടി നടക്കുന്നത്.