നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എം സുരേശന്‍ രാജിവെച്ചു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. വിചാരണ നടപടികൾ തുടങ്ങിയ ഇന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായില്ല. കേസില്‍ സുരേശനെ സഹായിക്കുന്ന ജോസഫ് മണവാളനാണ് തീരുമാനം അറിയിച്ചത്. നടിയെ ആക്രമിച്ച കേസ് 26ന് പരിഗണിക്കും.
വിചാരണക്കോടതി പക്ഷാപാതം കാണിക്കുന്നെന്നും തെളിവുകൾ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികൾ മുടങ്ങിക്കിടക്കുകയായിരുന്നു. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമർപ്പിച്ച ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സർക്കാർ.