മലപ്പുറം: പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധി എം.പി നല്‍കിയ ഭക്ഷ്യക്കിറ്റുകള്‍ നശിച്ച നിലയില്‍ കണ്ടെത്തി. കോണ്‍ഗ്രസ് നിലമ്പൂര്‍ മുൻസിപ്പില്‍ കമ്മിറ്റിക്ക് നല്‍കിയ ഭക്ഷ്യധാന്യങ്ങളാണ് നിലമ്പൂര്‍ പഴയ നഗരസഭാ ഓഫീസിന് മുമ്പിലെ വാടക കെട്ടിടത്തിൽ കെട്ടിക്കിടന്ന് നശിച്ചത്. അരി, ഭക്ഷ്യ ധാന്യങ്ങൾ, പലവ്യഞ്ജനങ്ങൾ, തുണികൾ, തുടങ്ങി അനവധി സാധനങ്ങളാണ് കടമുറിക്കുള്ളിൽ നിന്നും കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നിലമ്പൂരില്‍ റോഡ് ഉപരോധിച്ചു. പൂട്ടി കിടക്കുന്ന മുറി വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തുറന്നപ്പോൾ ആണ് ഇവ കുന്നുകൂടി കിടക്കുന്നത് പുറം ലോകം അറിഞ്ഞത്. വയനാട് എംപി എന്ന് മുദ്ര ചെയ്ത കിറ്റുകൾ ഇതിൽ ഉണ്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തിലാകെ 50 ടണ്ണോളം വരുന്ന ഭക്ഷ്യധാന്യങ്ങളാണ് രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ വിവിധ കോണ്‍ഗ്രസ് മണ്ഡല കമ്മിറ്റികളെ ഏല്‍പ്പിച്ചിരുന്നത്.
രാഹുല്‍ ഗാന്ധി എം.പിയുടെ കിറ്റുകള്‍ക്ക് പുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള അവശ്യവസ്തുക്കളും കടമുറിയില്‍ കെട്ടിക്കിടപ്പുണ്ടെന്നാണ് ആരോപണം. എന്നാൽ സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.