പത്താം ക്ലാസ്സിലെയും പ്ലസ്ടുവിലെയും അധ്യാപകർ അടുത്ത മാസം മുതൽ സ്കൂളിൽ എത്തണം

പത്താം ക്ലാസ്സിലെയും പ്ലസ്ടുവിലെയും അധ്യാപകർ അടുത്ത മാസം മുതൽ സ്കൂളിൽ എത്തണം

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി 10, 12 ക്ലാസുകളിലെ അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. 50 ശതമാനം പേര്‍ വീതം ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരാകണം. ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. സ്കൂളുകളുടെ പ്രവർത്തനം സാവധാനം പുനരാരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായാണ് 10, 12 ക്ലാസുകളിലെ അധ്യാപകർ അടുത്ത മാസം 17 മുതൽ സ്കൂളുകളിൽ എത്താൻ നിർദ്ദേശം നൽകിയിരിക്കുന്നത്.

പൊതു പരീക്ഷ നടക്കുന്ന ക്ലാസുകൾ എന്ന നിലയിലാണ് 10, 12 ക്ലാസുകളെ ഇപ്പോൾ പരിഗണിച്ചിരിക്കുന്നത്. ഈ ക്ലാസുകളിലെ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും പരിഗണനയും നൽകണമെന്നും നിർദ്ദേശമുണ്ട്. ജനുവരി പകുതിയോടുക്കുടി കോവിഡ് സാഹചര്യം കുറയുകയാണെങ്കിൽ ഈ ക്ലാസുകളിലെ കുട്ടികളുടെ പ്രാക്ടിക്കൽ ക്ലാസുകൾ ആരംഭിക്കാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ജനുവരി 15ന് പത്താം ക്ലാസിന്റെയും 30ന് 12 ക്ലാസിന്റെയും ഡിജിറ്റൽ ക്ലാസുകൾ പൂർത്തീകരിക്കും. തുടർന്ന് കുട്ടികൾക്ക് സ്കൂളിലെത്താൻ സാഹചര്യമുണ്ടാകുമ്പോൾ പ്രാക്ടിക്കൽ ക്ലാസുകളും ഡിജിറ്റൽ പഠനത്തെ അധികരിച്ച് റിവിഷൻ ക്ലാസുകളും നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.