തിരുവനന്തപുരം: സ്പ്രിംഗ്‌ളർ കരാർ പരിശോധിക്കാൻ വിരമിച്ച ജില്ലാ ജഡ്ജി ശശിധരൻ നായരുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ സർക്കാർ നിയോഗിച്ചു. . ആദ്യ സമിതിയുടെ കണ്ടെത്തലുകൾ പുതിയ സമിതി പരിശോധിക്കും. മന്ത്രിസഭാ തീരുമാനമില്ലാതെ സ്പ്രിംഗ്‌ളർ കമ്പനിയ്ക്ക് കരാർ നൽകിയത് ചട്ടവിരുദ്ധമാണെന്ന് മാധവൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. ഈ റിപ്പോർട്ട് സർക്കാർ പുറത്തു വിട്ടിരുന്നില്ല. ഇതിനിടെയാണ് പുതിയ അന്വേഷണ സമിതിയെ നിയോഗിച്ചത്.
ആദ്യ സമിതിയുടെ കണ്ടെത്തലുകളെ അട്ടിമറിക്കാനാണ് സർക്കാർ നീക്കമെന്നാണ് നിലവിൽ ഉയരുന്ന ആക്ഷേപം. അതേസമയം റിപ്പോർട്ടിൽ സമിതി രേഖപ്പെടുത്താത്ത കാര്യങ്ങളുണ്ടെന്നും ഇത് വിശദമായി പരിശോധിക്കാൻ നിയമ, ഐ ടി, ഭരണ വിഷയങ്ങളിലെ വിദഗ്ധരുടെ സഹായം ആവശ്യമാണെന്നുമാണ് സർക്കാരിന്റെ ന്യായീകരണം. സ്പ്രിങ്ക്ളറുമായി കരാർ ഒപ്പിടുമ്പോൾ നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്നതുൾപ്പെടെയുളള കാര്യങ്ങളാണ് പുതിയ സമിതിയും പരിശോധിക്കുക.