കേന്ദ്ര ഏജന്‍സികളെ അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം; മുല്ലപ്പള്ളി

കേന്ദ്ര ഏജന്‍സികളെ അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം; മുല്ലപ്പള്ളി

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ത്ത് അസ്ഥിരപ്പെടുത്താനും സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുകളി നടത്തുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വതന്ത്രവും നിര്‍ഭയവുമായി കേസ് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ദുരൂഹമാണ്.

സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന്റെ നടപടികളില്‍ വിചാരണ കോടതിപോലും സംശയം പ്രകടിപ്പിച്ചു. എം.ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ അദ്ദേഹത്തിന്റെ പേരും വഹിച്ചിരുന്ന പദവിയും കൃത്യമായി രേഖപ്പെടുത്താനും അറസ്റ്റ് ചെയ്ത സാഹചര്യം തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്താനും കസ്റ്റംസ് മടിക്കുന്നു. ഗുരുതരമായ കൃത്യവിലോപമാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് ആര്‍ക്കുവേണ്ടിയാണെന്ന് പരിശോധിക്കണം. അഖിലേന്ത്യ ബിജെപി നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

കസ്റ്റംസിന് പുറമെ ഇഡി,എന്‍ഐഎ,സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളും അന്വേഷണ രംഗത്തുണ്ടെങ്കിലും അന്വേഷണത്തിന്റെ പോക്ക് വളരെ മന്ദഗതിയിലാണ്. അല്‍പ്പമെങ്കിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചത് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടേറ്റിന് മാത്രമാണ്. ഇതില്‍ നിന്നും സിപിഎം - ബിജെപി ഒളിച്ചുകളി പ്രകടമാണ്. അല്ലെങ്കില്‍ താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാന്‍ ബിജെപി ദേശീയ നേതൃത്വം തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.