പത്തനംതിട്ട: ശബരിമലയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർക്കും ക്ഷേത്ര ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും ശബരിമലയിൽ ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. സന്നിധാനത്തെ രണ്ടു ദേവസ്വം ജീവനക്കാർക്കും പമ്പയിൽ ഡ്യൂട്ടിക്കുണ്ടായിരുന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കുമാണ് ഇന്നലെ രോഗബാധ കണ്ടെത്തിയത്. മരാമത്ത് ഓവർസിയർമാർക്ക് രോഗം സ്ഥിരീകരിച്ചതോടെ മരാമത്ത് ഓഫീസ് അടക്കുകയും അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പെടെ 14 പേർ നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
നേരത്തെയും ശബരിമലയിലെ രണ്ട് താത്ക്കാലിക ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിവേദ്യം നൽകുന്ന കൗണ്ടറിലെ താൽക്കാലിക ജീവനക്കാരനാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാൾക്കൊപ്പം പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരാൾക്ക് കൂടി രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു. കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി.