എതിര്‍ ശബ്ദം ഉയര്‍ത്തിയവരെ പുറത്താക്കുകയല്ല വേണ്ടത്; കാനത്തിനെതിരെ ഇ.ചന്ദ്രശേഖരന്‍

എതിര്‍ ശബ്ദം ഉയര്‍ത്തിയവരെ പുറത്താക്കുകയല്ല വേണ്ടത്; കാനത്തിനെതിരെ  ഇ.ചന്ദ്രശേഖരന്‍

തിരുവനന്തപുരം: നേതൃത്വത്തിനെതിരെ എതിര്‍ശബ്ദം ഉയര്‍ത്തിയവര്‍ക്കെതിരെ പരാതിയും അന്വേഷണവും വരുന്നത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരന്‍. എതിര്‍ത്തവരെ തിരുത്തി കൂടെ നിര്‍ത്തുകയാണ് വേണ്ടത്. അതിനു പകരം വൈരാഗ്യത്തോടെ പെരുമാറി പുറത്താക്കുന്ന നടപടിയല്ല സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെയാണ് ചന്ദ്രശേഖരന്‍ വിമര്‍ശനം ഉന്നയിച്ചത്. 

പാര്‍ട്ടി സംസ്ഥാന സമ്മേളന സമയത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പലരും നിലപാട് എടുത്തിരുന്നു. അത്തരം സമീപനം എടുത്തവര്‍ക്കെതിരെ പിന്നീട് പരാതി വന്നു. അന്വേഷണവും വന്നുകൊണ്ടിരിക്കുന്നു. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടി വലിയ പ്രതിസന്ധിയിലാകുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിലാണ് സിപിഐ എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എടുത്ത നിലപാടിന് വിരുദ്ധമായ സമീപനം ചന്ദ്രശേഖരന്‍ കൈക്കൊണ്ടത്. സംസ്ഥാന സമ്മേളന കാലയളവില്‍ കാനം രാജേന്ദ്രന്റെ എതിര്‍പക്ഷത്തായിരുന്നു ജയന്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.