നൈജീരിയയില്‍ വീണ്ടും തോക്കുധാരികളുടെ ആക്രമണം; അന്‍പതിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ വീണ്ടും തോക്കുധാരികളുടെ ആക്രമണം;  അന്‍പതിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടു

അബൂജ: നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഉമോഗിഡി ഗ്രാമത്തിലുണ്ടായ ആക്രമണത്തിലാണ് 51 പേര്‍ കൊല്ലപ്പെട്ടത്. കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി പ്രദേശവാസികള്‍ തിരച്ചില്‍ നടത്തുകയാണ്.

വെള്ളിയാഴ്ച്ച നടന്ന ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പക്ഷേ നാടോടികളായ ഇടയന്മാരും ഇവിടെ സ്ഥിരതാമസമാക്കിയ കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ സാധാരണമാണ്. നിരവധി പേര്‍ കുറ്റിക്കാടുകളില്‍ ഒളിക്കാനായി ശ്രമിച്ചെങ്കിലും വെടിയേറ്റ് മരിച്ചതായി ഗ്രാമീണര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച്ചയ്ക്ക് ഒരു ദിവസം മുമ്പ് മൂന്നു പേര്‍ കൊല്ലപ്പെട്ടതിന്റെ ദുഖാചരണത്തിനിടെയാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയതെന്ന് പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ബാക്കോ ഇജെ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ആക്രമണത്തില്‍ ഉദ്യോഗസ്ഥന്റെ മകനും കൊല്ലപ്പെട്ടു.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ 14 വര്‍ഷമായി തുടരുന്ന ആക്രമണങ്ങളെ തുടര്‍ന്ന് നിരവധി പേരാണ് നാടുവിട്ടു പോകുന്നത്. ആയുധധാരികളായ കൊള്ളസംഘം ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും മോചന ദ്രവ്യത്തിനായി ആളുകളെ തട്ടിക്കൊണ്ടു പോകുന്നതും പതിവാണ്. ക്രൈസ്തവരാണ് അക്രമികളുടെ ഇരകളായിത്തീരുന്നത്. ആക്രമണങ്ങള്‍ മൂലം ക്രൈസ്തവര്‍ അവരുടെ കൃഷിയിടങ്ങള്‍ ഉപേക്ഷിച്ചു.

ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നടക്കുന്ന കൊലപാതകങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും തടയിടാന്‍ നാളിതുവരെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. മേഖലയില്‍ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെങ്കിലും ഏറ്റുമുട്ടലുകള്‍ക്ക് അറുതി വന്നിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.