തിരുവനന്തപുരം: കോവിഡ് വാക്സീൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനത്തിനു പിന്നാലെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് യുഡിഎഫും ബിജെപിയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു കമ്മിഷന്റെ നടപടി.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കു കത്തു നൽകിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു. ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ മാത്രമേ ചട്ടലംഘനം നടന്നോ എന്ന് ഉറപ്പിക്കാൻ സാധിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ യാതൊരു തരത്തിലും ഉള്ള ചട്ടലംഘനം നടത്തിയിട്ടില്ല എന്ന ഉറച്ച നിലപാടിലാണ് പിണറായി. കോവിഡ്-19 ന് സർക്കാർ സൗജന്യ ചികിത്സ നൽകി വരുന്നുണ്ട്. ഇതിന്റെ ഭാഗമായി പ്രതിരോധ ചികിത്സയും സൗജന്യമാക്കുമെന്നാണ് തങ്ങൾ വ്യക്തമാക്കിയത്. ഇതിൽ പെരുമാറ്റച്ചട്ട ലംഘനം ഉള്ളതായി കാണുന്നില്ലായെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.