കാസർഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും, കൃപേഷിന്റെയും കൊലപാതക കേസ് അന്വേഷിക്കാനായി സിബിഐ സംഘം ഇന്ന് പെരിയയിലെത്തും. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി ടി.പി അനന്തകൃഷ്ണന്റ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ക്യാംപ് ഓഫീസടക്കം ആവശ്യപ്പെട്ട സൗകര്യങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിക്ക് അനുവദിച്ചിട്ടില്ല.
പെരിയ ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന എ.പീതാംബരന്‍, ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠനും ഉള്‍പ്പടെ 14 സിപിഐഎം പ്രവര്‍ത്തകരാണ് ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തിലെ പ്രതികള്‍. എന്നാല്‍, ഉന്നത നേതൃത്വത്തിന്റെ ഗൂഡാലോചന കൊലക്ക് പിന്നിലുണ്ടെന്ന ശരത് ലാലിന്റയും,കൃപേഷിന്റയും രക്ഷിതാക്കളുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയും, സുപ്രിംകോടതിയും സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയത്. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയെഴുക്കാനും സാധ്യതയുണ്ട്. എത്രയും പെട്ടന്ന് പ്രതികളെ കണ്ടെത്താൻ ആകുമെന്നാണ് കരുതുന്നത്.