തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്‍റെ മരണത്തിനു കാരണമായ ടിപ്പറിന്‍റെ ഉടമയെയും പ്രതി ചേര്‍ക്കാന്‍ പോലീസ് തീരുമാനം. ടിപ്പറിന്‍റെ ഉടമ മോഹനന്‍ അപകടസമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചതായി പോലീസ് റിപ്പോർട്ട്. ടിപ്പറിന്‍റെ ഉടമ മോഹനന്‍ ഒളിവിലാണ്.
പ്രദീപിന്‍റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു .ടിപ്പര്‍ ലോറി ഡ്രൈവര്‍ വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം ശാന്തിനികേതനില്‍ ജോയ് ഫ്രാന്‍സിസിനെ (57) അറസ്റ്റ് ചെയ്തു. അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ലോറി അമിത വേഗതയിലായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. പ്രതി ജോയിയുടെ അടക്കം കോള്‍ രേഖകള്‍ പരിശോധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ പൊലീസ് നടപടി ആരംഭിച്ചു.
കരമന-കളിയിക്കവിള ദേശീയപാതയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് അപകടത്തിൽപെട്ടത്. ഡ്രൈവറെ ഇന്നു കോടതിയില്‍ ഹാജരാക്കും. അപകടം നടന്ന വിവരം അറിഞ്ഞില്ലെന്നാണ് തുടക്കത്തില്‍ പ്രതി പറഞ്ഞതെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാന്‍ വെള്ളയാണിയില്‍ ലോഡ് ഇറക്കിയ ശേഷം മറ്റൊരു വഴിയാണ് വാഹനം തിരികെ വട്ടിയൂര്‍ക്കാവിലേക്ക് പോയത്. താൻ ഭയം കാരണമാണ് വാഹനം നിറുത്താതിരുന്നതെന്നും പ്രതി മൊഴി നല്‍കി.