കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമാകുന്നു. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിലാണിത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. ഈ ട്രെന്‍ഡ് നിലനിന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് രണ്ടാമൂഴം ഉറപ്പാണ്. മധ്യകേരളം ജോസ് കെ മാണി വഴി പിടിക്കാനാകുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു.
കേരളാ കോൺഗ്രസ്സിന്റെ വരവ് ഇടത് മുന്നണിക്ക് ഗുണം ചെയ്തു എന്ന് സിപിഎം ഉൾപ്പടെയുള്ള ഘടക കക്ഷികൾ പോലും അംഗീകരിച്ചിരിക്കുന്ന സാഹചര്യം മുതലെടുത്ത് മുന്നണിയിലും കേരള രാഷ്ട്രീയത്തിലും സജീവമാകാനാണ് ജോസ് കെ മാണിയുടെ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കുത്തകയായിരുന്ന വാര്‍ഡുകളും മുന്‍സിപ്പാലിറ്റികളും എല്‍ഡിഎഫിനൊപ്പം ചേർന്നു. കോട്ടയം ജില്ലാ പഞ്ചായത്തും പാലായുമെല്ലാം അതിന് ഉദാഹരണമാണ്. യുഡിഎഫ് പക്ഷത്തെ 15 മണ്ഡലങ്ങള്‍ പിടിക്കാനാകുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് സിപിഎമ്മിന്റെ നോട്ടം. ഈ നീക്കം ലക്ഷ്യം കണ്ടാല്‍ എല്‍ഡിഎഫിന് രണ്ടാമൂഴം ലഭിക്കും.
താൻ മന്ത്രിസഭയിലേക്ക് ഇല്ലെന്നും അത്തരം വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും ജോസ് കെ മാണി പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ജോസ് ശക്തനാണ് എന്ന് ഇടതുമുന്നണി അറിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ കൈവശപ്പെടുത്താനും കേരള കോണ്‍ഗ്രസ് ശ്രമിക്കും. ഈ സാഹചര്യം മുതലെടുത്ത് രാജ്യസഭാ സീറ്റ് രാജി വച്ച് കേരള രാഷ്ട്രീയത്തിൽ സജീവമാകാനാണ് ജോസ് കെ മാണി തീരുമാനിച്ചിരിക്കുന്നത്. രാജി വയ്ക്കുന്നതിലൂടെ ഒഴിവ് വരുന്ന സീറ്റ് ആർക്ക് കൊടുക്കും എന്നത് ഇടത് മുന്നണി തീരുമാനിക്കും എന്ന് ജോസ് കെ മാണി പറഞ്ഞു.
യുഡിഎഫിന്റെ അതിരു കടന്ന ന്യുനപക്ഷ പ്രീണന നയത്തിലും, മുന്നോക്ക സംവരണവിഷയത്തിലും, തുർക്കിയിലെ ഹഗ്ഗിയ സോഫിയ വിഷയത്തിലും മുസ്ലിം ലീഗും കോൺഗ്രസ്സ് നേതാക്കളും കൈക്കൊണ്ട തീരുമാനങ്ങളിലെ വിയോജിപ്പ് മധ്യകേരളത്തിലെ പ്രബലമായ സീറോ മലബാർ സഭയുടെ പിന്തുണ ജോസ് കെ മാണിക്ക് ലഭിക്കുമെന്ന് പൊതുവേ കരുതപ്പെടുന്നു.