സമവായം അട്ടിമറിക്കപ്പെട്ടു; അര്‍ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനസംഘടന അംഗീകരിക്കാനാകില്ലെന്ന് ബെന്നി ബഹനാന്‍

സമവായം അട്ടിമറിക്കപ്പെട്ടു;  അര്‍ധ രാത്രി വാട്സ് ആപ്പിലൂടെ നടത്തിയ പുനസംഘടന അംഗീകരിക്കാനാകില്ലെന്ന് ബെന്നി ബഹനാന്‍

കൊച്ചി: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പുനസംഘടനയില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. സമവായം അട്ടിമറിയ്ക്കപ്പെട്ടെന്നും അര്‍ധ രാത്രി വാട്‌സ് ആപ്പിലൂടെ നടത്തിയ പുനസംഘടന അംഗീകരിക്കാനാകില്ലെന്നും ബെന്നി ബഹനാന്‍ വ്യക്തമാക്കി.

ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടികയില്‍ അടിയന്തിര മാറ്റമില്ലാതെ പറ്റില്ലെന്ന ഉറച്ച നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍. കൂടുതല്‍ നഷ്ടമുണ്ടായെന്ന് പരാതിപ്പെടുന്ന എ ഗ്രൂപ്പ് നിസഹകരണം പ്രഖ്യാപിച്ചു. ഡിസിസി യോഗങ്ങളിലടക്കം ഇനി പങ്കെടുക്കില്ല. മണ്ഡലം പ്രസിഡണ്ടുമാരെ കണ്ടെത്താനുള്ള പുനസംഘടനാ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കും.

ആകെയുള്ള 283 ബ്ലോക്കില്‍ മൂന്ന് ജില്ലകള്‍ ഒഴികെ 197 പ്രസിഡണ്ടുമാരെയാണ് തീരുമാനിച്ചത്. ഇതില്‍ ഒറ്റപ്പേരിലെത്തിയ സ്ഥലങ്ങളൊഴികെ തര്‍ക്കങ്ങളുള്ള 70 ഓളം സ്ഥലങ്ങളില്‍ ഒരു ചര്‍ച്ചയും ഇല്ലാതെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും ചേര്‍ന്ന് തീരുമാനമെടുത്തുവെന്നാണ് പരാതി. എംപിമാര്‍ക്കും വ്യാപക അതൃപ്തിയുണ്ട്.

'കഴിഞ്ഞ ദിവസം അര്‍ധ രാത്രി വാട്സ് ആപ്പിലൂടെയാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ പട്ടിക അറിയുന്നത്. അര്‍ധരാത്രി വാട്സ് ആപ്പിലൂടെ പ്രഖ്യാപനം നടത്തുന്നത് തന്നെ ഒരു ജനാധിപത്യ പാര്‍ട്ടിക്ക് അനുയോജ്യമല്ല. ഈ പ്രഖ്യാപനം വളരെ നിരാശജനകമായിരുന്നുവെന്നും ബെന്നി ബഹനാന്‍ കുറ്റപ്പെടുത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.