തെരഞ്ഞെടുപ്പ് തോല്‍വി: മൂന്ന് എഐസിസി സെക്രട്ടറിമാര്‍ക്ക് കൂടി കേരളത്തിന്റെ ചുമതല

തെരഞ്ഞെടുപ്പ് തോല്‍വി: മൂന്ന് എഐസിസി  സെക്രട്ടറിമാര്‍ക്ക് കൂടി കേരളത്തിന്റെ ചുമതല

ന്യൂഡല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. പുതിയതായി മൂന്ന് എഐസിസി സെക്രട്ടറിമാര്‍ക്ക് കൂടി കേരളത്തിന്റെ ചുമതല നല്‍കി. ഐവാന്‍ ഡിസൂസ, പി വിശ്വനാഥന്‍, പിവി മോഹന്‍ എന്നിവര്‍ക്കാണ് പുതിയ ചുമതല.

അതിനിടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥാനം ഒഴിയണമെന്ന് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ ആവശ്യപ്പെട്ടു. ചെന്നിത്തലയ്ക്ക് പകരം ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് ആകണം. കോണ്‍ഗ്രസിന്റെ നേതൃത്വം എ.കെ ആന്റണി ഏറ്റെടുക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴിയണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയും ആവശ്യപ്പെട്ടു. അദ്ദേഹം ആരെയൊക്കെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. വീഴ്ചയുടെ ഉത്തരവാദിത്വം അദ്ദേഹം മുഴുവനായി ഏറ്റെടുക്കുന്നു എങ്കില്‍ അതിനര്‍ത്ഥം ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നാണ്.

പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് ആരും പറഞ്ഞിട്ടില്ല. അദ്ദേഹം കുറ്റം ഏറ്റെടുക്കുകയായിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത സ്ഥിതിക്ക്, ആ പദവിയില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് അര്‍ഹത നഷ്ടപ്പെട്ടു എന്നു പറഞ്ഞാല്‍ ആര്‍ക്കും കുറ്റപ്പെടുത്താനാവില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.