ദുബായ്: കോവിഡ് പ്രതിരോധ റാങ്കിംഗില്‍ ആഗോളതലത്തില്‍ ഒന്നാമതെത്തി യുണൈറ്റഡ് അറബ് എമിറേറ്റ്സ്. സൈപ്രസ്, ബഹ്റിന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളാണ് യുഎഇയ്ക്ക് തൊട്ടുപിന്നിലുളളത്. യുഎസ് ആസ്ഥാനമായുളള കണ്‍സ്യൂമർ ചോയ്സ് സെന്‍റർ സമാഹരിച്ച പാന്‍ഡമിക് റെസിലിയന്‍സ് ഇന്‍ഡക്സ് 2022 ലാണ് യുഎഇ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പരിശോധനാ കൂടുതലായി നടത്തിയതും, വാക്സിനേഷനും, ബൂസ്റ്റർ ഷോട്ടുകളുടെ വിതരണം എന്നിവയാണ് യുഎഇയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

ഇസ്രായേലിനെ പിന്തളളിയാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. വിവരങ്ങള്‍ അനുസരിച്ച് യുഎഇയേക്കാള്‍ 75 ദിവസം കഴിഞ്ഞാണ് ഇസ്രായേല്‍ ബൂസ്റ്റർ ഡോസുകള്‍ നല്‍കാന്‍ തുടങ്ങിയത്. കോവിഡിന്‍റെ വകഭേദങ്ങള്‍ വ്യാപിച്ചുതുടങ്ങിയപ്പോഴും യുഎഇ പരിശോധന വർദ്ധിപ്പിക്കുകയും വാക്സിനേഷന്‍ ത്വരിതപ്പെടുത്തുകയും ചെയ്തുവെന്നുമാണ് വിലയിരുത്തല്‍. അതേസമയം കഴിഞ്ഞ വർഷം മാർച്ചിനും നവംബറിനുമിടയിൽ ഗ്രീസ് പരിശോധനയില്‍ ഏറ്റവും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തി. 500 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സ്വീഡനും ലക്സന്‍ബർഗും പരിശോധന കുറച്ചു. 40 രാജ്യങ്ങളുടെ ആരോഗ്യ പ്രതിരോധ സംവിധാനങ്ങളാണ് പാൻഡെമിക് റെസിലിയൻസ് ഇൻഡക്സ് റാങ്കിംഗില്‍ പരിഗണിച്ചത്.