ദുബായ്:ഉല്‍പാദനം വെട്ടികുറയ്ക്കാനുളള ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനത്തിന് പിന്നാലെ എണ്ണ വില ഉയർന്നു. അന്താരാഷ്ട്ര വിപണിയില്‍ 6 ശതമാനം വരെയാണ് വില ഉയർന്നിരിക്കുന്നത്.
16 ലക്ഷം ബാരലില്‍ ഏറെ എണ്ണയുത്പാദനമാണ് വെട്ടിക്കുറയ്ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചത്. സൗദി അറേബ്യ, കുവൈത്ത്, യു.എ.ഇ, ഒമാൻ, അൽജീരിയ, റഷ്യ എന്നീ രാജ്യങ്ങള്‍ ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.മെയ് മാസത്തോടെ ഇത് അന്താരാഷ്ട്ര വിപണിയില്‍ പ്രതിഫലിക്കും.
എണ്ണവിലയിലുണ്ടാകുന്ന വർദ്ധനവ് അവശ്യവസ്തുക്കളുടെ വില വർദ്ധനവിലേക്ക് നയിച്ചേക്കുമോയെന്നുളള ആശങ്കയുമുണ്ട്. ലോകത്തെ മൊത്തം അസംസ്കൃത എണ്ണയുടെ 40 ശതമാനം ഒപെക്സ് രാജ്യങ്ങളാണ് ഉല്‍പാദിപ്പിക്കുന്നത്.
സൗദി അറേബ്യ പ്രതിദിനം 500,000 ബാരലും ഇറാഖ് 211,000 ഉം ഉൽപ്പാദനം കുറയ്ക്കും.എണ്ണ വിപണിയുടെ സുസ്ഥിരതയെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള മുൻകരുതൽ നടപടിയാണ് ഈ നീക്കമെന്ന് സൗദി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ രണ്ട് ദശലക്ഷം ബാരൽ പ്രതിദിന ഉല്‍പാദനം കുറയ്ക്കുമെന്ന് ഒപെക്സ് പ്ലസ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത്.