ഗാസയ്ക്ക് പുറമേ ലബനനില്‍ നിന്നും സിറിയയില്‍ നിന്നും ഇസ്രയേലിന് നേരെ ആക്രമണം; ഏകോപനം ഇറാനിലെന്ന് സൂചന

ഗാസയ്ക്ക് പുറമേ ലബനനില്‍ നിന്നും സിറിയയില്‍ നിന്നും ഇസ്രയേലിന് നേരെ ആക്രമണം; ഏകോപനം ഇറാനിലെന്ന് സൂചന

ടെല്‍ അവീവ്: ഗാസയെ ഹമാസ് മുക്തമാക്കാനൊരുങ്ങി ആക്രമണം ശക്തമാക്കിയ ഇസ്രയേലിന് നേരെ മൂന്ന് ഭാഗത്ത് നിന്ന് ആക്രമണം നടത്തി ഇസ്ലാമിക തീവ്രവാദികള്‍.

ഹമാസിന്റെ നേതൃത്വത്തില്‍ ഗാസയില്‍ നിന്നുള്ള ആക്രമണം തുടരുമ്പോള്‍ ലബനനില്‍ നിന്നും സിറിയയില്‍ നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇന്ന് ആക്രമണം നടന്നു. എന്നാല്‍ എല്ലാ മേഖലയിലും കടുത്ത പ്രത്യാക്രമണം ഇസ്രയേല്‍ തുടരുകയാണ്.

ഹമാസിനെ പിന്തുണച്ച് ലബനനില്‍ നിന്ന് ഹിസ്ബുള്ള തീവ്രവാദികള്‍ എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ലബനനില്‍ നിന്നുള്ള ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിറിയ കൂടി ആക്രമണം തുടങ്ങിയതാണ് പുതിയ സംഭവം. ഇസ്രയേലിനെ ആക്രമിക്കരുതെന്ന യുഎഇയുടെ താക്കീത് മറികടന്നാണ് സിറിയയുടെ നടപടി.

ലബനനില്‍ നിന്ന് ഹിസ്ബുള്ളയുടെ ആക്രമണമാണ് ഇന്ന് ആദ്യമുണ്ടായത്. ലബനനിലേക്ക് മിസൈല്‍ പായിച്ച് ഇസ്രയേല്‍ മറുപടി നല്‍കി. എന്നാല്‍ തൊട്ടുപിന്നാലെ സിറിയയില്‍ നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നു.

ഇവിടെയും ശക്തമായ പ്രഹരമാണ് ഇസ്രയേല്‍ ഏല്‍പ്പിച്ചത്. ഹമാസിനെ സഹായിക്കാന്‍ കൂടുതല്‍ ഇസ്ലാമിക തീവ്രവാദ സംഘങ്ങള്‍ എത്തുന്നു എന്നാണ് പുതിയ നീക്കത്തില്‍ നിന്ന് മനസിലാകുന്നത്. ഇതിന്റെയെല്ലാം ഏകോപനം നടക്കുന്നത് ഇറാനിലാണെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

അതേസമയം അമേരിക്കന്‍ ആയുധങ്ങള്‍ കൂടി ഇസ്രയേലിന് ലഭ്യമായതോടെ ആക്രമണം ശക്തമാകുമെന്ന് കരുതുന്നു. ഗാസയിലെ സര്‍വകലാശാലയും ആരോഗ്യ കേന്ദ്രവും ഇസ്രയേല്‍ സൈന്യം ഇന്ന് തകര്‍ത്തു. ഇസ്രയേല്‍ ആക്രമണത്തില്‍ തങ്ങളുടെ ഒമ്പത് ജീവനക്കാര്‍ കൊല്ലപ്പെട്ടുവെന്ന് യു.എന്‍ അറിയിച്ചു.

അതിനിടെ ഇസ്രയേല്‍ സൈന്യം പൗരന്മാരെ യുദ്ധത്തിന് ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയമ പ്രകാരം 18 വയസ് തികഞ്ഞ യുവതീ യുവാക്കള്‍ നിര്‍ബന്ധമായും സൈനിക സേവനം നടത്തേണ്ടതുണ്ട്. ചുരുങ്ങിയത് രണ്ടര വര്‍ഷമാണ് നിര്‍ബന്ധിത സേവനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.