ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 11 മണിക്ക് കത്തോലിക്ക സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച്ച നടത്തി. സി ബി സി ഐ യുടെ അധ്യക്ഷന്‍ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സീറോമലബാർ സഭാ തലവൻ കർദിനാൾ മാർ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിക്കണമെന്ന് സഭ ആവശ്യപ്പെട്ടിരുന്നു. തികച്ചും അനുകൂലമായ പ്രതികരണം ആണ് പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത് എന്ന് സഭാ മേലധ്യക്ഷന്മാർ അറിയിച്ചു. അനുകൂലമായ സാഹചര്യവും സന്ദർഭവും ഒത്തുവരുമ്പോൾ തീർച്ചയായും ഫ്രാൻസിസ് മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കും എന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ സഭാ മേലധ്യക്ഷന്മാർ ഈക്കാര്യം ചർച്ച ചെയ്യുമെന്ന് സി ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ന്യൂനപക്ഷ ഫണ്ട് വിതരണത്തിൽ ക്രൈസ്തവ സഭകളുടെ ആവശ്യം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി മേലധ്യക്ഷന്മാർ പറഞ്ഞു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ബിജെപി ഉള്‍പ്പെടെ ആരോടും യാതൊരു വിഭജനങ്ങളും ഇല്ലെന്നും സഭാനേതൃത്വം പ്രതികരിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ ഭാരത സന്ദർശനത്തിന് വഴിയൊരുങ്ങുന്നു