സ്ത്രീകളെ ആംബുലന്‍സില്‍ തനിച്ചുകൊണ്ടുപോകരുത്; ആറന്മുള പീഡനത്തിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്

സ്ത്രീകളെ ആംബുലന്‍സില്‍ തനിച്ചുകൊണ്ടുപോകരുത്; ആറന്മുള പീഡനത്തിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ആംബുലന്‍സ് യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്. ആറന്മുളയില്‍ കൊവിഡ് രോഗി ആംബുലന്‍സില്‍ പീഡനത്തിന് ഇരയായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. രാത്രി ഏഴുമണിയ്‌ക്ക് ശേഷം ആംബുലന്‍സ് യാത്രകള്‍ അത്യാവശ്യഘട്ടത്തില്‍ മാത്രം മതിയെന്നാണ് പ്രധാന നിര്‍ദേശം.

സ്ത്രീകളെ ആംബുലന്‍സില്‍ തനിച്ചുകൊണ്ടുപോകരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. അടിയന്തിരസാഹചര്യത്തില്‍ ഡ്രൈവറെ കൂടാതെ ആരോഗ്യപ്രവര്‍ത്തകനും ഒപ്പമുണ്ടാകണം. രാത്രികാലങ്ങളില്‍ അത്യാവശ്യഘട്ടമെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ രോഗികളെ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയുള്ളൂ.

ആറന്മുളയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയില്‍ കൂടുതല്‍ ആംബുലന്‍സുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ പ്രത്യേക യോഗം നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ കൊവിഡ് ചികിത്സാകേന്ദ്രങ്ങളുടെ നടത്തിപ്പ് കൂടുതല്‍ കുറ്റമറ്റതാക്കേണ്ട സാഹചര്യത്തില്‍ എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.