കെജരിവാളിന് അവസാന നിമിഷത്തില്‍ തിരിച്ചടി; ജാമ്യ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ

കെജരിവാളിന് അവസാന നിമിഷത്തില്‍ തിരിച്ചടി; ജാമ്യ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ

ന്യൂഡല്‍ഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് അവസാന നിമിഷത്തില്‍ തിരിച്ചടി. ഇന്ന് വൈകിട്ട് തിഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനിരിക്കെ ജാമ്യം താല്‍ക്കാലികമായി തടഞ്ഞു. ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തത്. ഇ .ഡി നൽകിയ ഹർജി പരിഗണിക്കുന്നത് വരെയാണ് സ്റ്റേ.

നേരത്തെ ഡൽഹി റോസ് അവന്യൂ കോടതിയാണ് കെജരിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യ ഉത്തരവ് 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന് ഇ.ഡി ഇന്നലെ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. മദ്യ ലൈസൻസ് ലഭിക്കാൻ കെജരിവാൾ 100 കോടി കോഴ ചോദിച്ചെന്ന് ഇന്നലെ ഇ.ഡി കോടതിയിൽ ആവർത്തിച്ചിരുന്നു. ഇതോടെ ജാമ്യ പ്രതീക്ഷ മങ്ങിയെങ്കിലും വൈകിട്ട് ഏഴ് മണി കഴിഞ്ഞ് ജാമ്യം നൽകുകയാണ് എന്ന വിവരം കോടതി അറിയിക്കുകയായിരുന്നു.

ജാമ്യ വാർത്ത അറിഞ്ഞ് കെജരിവാളിന്‍റെ വസതിക്ക് മുന്നിൽ ആം ആദ്മി പ്രവർത്തകർ ഇന്നലെ രാത്രി മുതൽ ആഘോഷം തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സുപ്രിം കോടതി നേരത്തെ കെജരിവാളിന് രണ്ടാഴ്ച ജാമ്യം നൽകിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.