ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് ഷിന്‍ഡേ പക്ഷം; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു

ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് ഷിന്‍ഡേ പക്ഷം; മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം തുടരുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ ആഭ്യന്തര വകുപ്പിനെ ചെല്ലി മുന്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ പിണക്കം തുടരുന്നു. ആഭ്യന്തരം വേണമെന്ന ഉറച്ച നിലപാടിലാണ് ശിവസേന.

അതിനിടെ മഹായുതി സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ശിവസേന നേതാവ് സഞ്ജയ് സിര്‍സാത്ത് രംഗത്തെത്തി. ആഭ്യന്തരം ഉപമുഖ്യമന്ത്രിമാര്‍ക്കെന്നതാണ് കീഴ് വഴക്കം.

മുഖ്യമന്ത്രി തന്നെ സുപ്രധാന വകുപ്പ് കൈവശം വെക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ബിജെപിയുടെ അവകാശവാദമല്ല ഷിന്ദേയുടെ അസംതൃപ്തിക്ക് കാരണമെന്നും സിര്‍സാത്ത് പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തത്. പുതിയ സര്‍ക്കാരിലും വകുപ്പ് വിട്ടുകൊടുക്കാന്‍ ബിജെപി തയ്യാറല്ലെന്നാണ് സൂചന.

മറ്റൊരു പ്രധാനപ്പെട്ട വകുപ്പായ ധനകാര്യത്തിന് വേണ്ടി അജിത് പവാറും അവകാശവാദം ഉന്നയിച്ചെന്നും വിവരമുണ്ട്. മഹാരാഷ്ട്രയെ സംബന്ധിച്ച് പ്രധാനപ്പെട്ട വകുപ്പായ നഗര വികസനവും തങ്ങള്‍ക്ക് വേണമെന്നാണ് ഷിന്‍ഡേയുടെ ആവശ്യം.

ഡിസംബര്‍ അഞ്ചിന് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് ബിജെപി നേതാക്കള്‍ അറിയിക്കുന്നത്. ഫഡ്നവിസായിരിക്കും മുഖ്യമന്ത്രിയെന്നും അവര്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ വൈകുന്നതില്‍ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് താക്കറെ പക്ഷം രംഗത്തെത്തി. മഹായുതിയിലെ അഭിപ്രായ അനൈക്യത്തെ തുടര്‍ന്നാണ് ഷിന്‍ഡേ വിട്ടുനില്‍ക്കുന്നതെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. ജനങ്ങളുടെ ആഗ്രഹത്തിന് എതിരായ ഫലത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ രൂപവല്‍കരണം നീണ്ടു പോവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച നടക്കേണ്ട മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച ഒഴിവാക്കി ഷിന്‍ഡേ ജന്മ ഗ്രാമത്തിലേക്ക് മടങ്ങിയതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. ഇന്ന് അദേഹം മുംബൈയില്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തുകയാണ് ഷിന്‍ഡേ ഇപ്പോള്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.