ജെറുസലേം: ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാൽ നിലവിൽ വന്നതിന് പിന്നാലെ വിശുദ്ധ നാട്ടിലേക്ക് തീർഥാടനം നടത്താൻ ക്രിസ്ത്യാനികളോട് അഭ്യർത്ഥനയുമായി ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല.
കഴിഞ്ഞ വർഷം ബുദ്ധിമുട്ടുള്ള വർഷമായിരുന്നു. ഈ വെടിനിർത്തൽ കരാർ നൽകുന്നത് പുത്തൻ പ്രതീക്ഷയാണ്. എല്ലാ സാർവത്രിക സഭകളോടും അവർ നൽകിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും വിശുദ്ധ നാടിന് വേണ്ടി പ്രകടിപ്പിച്ച ഐക്യത്തിനും നന്ദി പറയുന്നു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ വിശുദ്ധ നാടിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണം. വിശുദ്ധ നാട് സന്ദർശിക്കാൻ ധൈര്യം കാണിക്കേണ്ട സമയമാണിതെന്ന് പാത്രിയർക്കീസ് പിസബല്ല പറഞ്ഞു.
നിങ്ങൾ വിശുദ്ധ നാട്ടിലേക്ക് തീർഥാടകരായി വരുമ്പോൾ ഞങ്ങളുടെ ചെറിയ ക്രിസ്ത്യൻ സമൂഹത്തിന് ഒരു മഹത്തായ കുടുംബത്തിന്റെയും കത്തോലിക്കാ സഭയുടെയും ഭാഗമാണെന്ന് തോന്നൽ ഉണ്ടാകും. അത് പ്രതീക്ഷ നൽകുന്നതാണെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
ഇസ്രയേലും ഹമാസും ഉണ്ടാക്കിയ വെടിനിർത്തൽ കരാർ തികച്ചും ആവശ്യമായിരുന്നു. യുദ്ധം മൂലം ദുരിതത്തിലായ ജനങ്ങൾക്ക് ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയിൽ അടിയന്തിര ശ്രദ്ധ നൽകണമെന്നും കർദിനാൾ ആവശ്യപ്പെട്ടു.