കര്‍ദിനാള്‍ കൂവക്കാടിന്റെ വത്തിക്കാനിലെ നിയമനം സീറോമലബാര്‍ സഭയ്ക്ക് അഭിമാനം: മാര്‍ റാഫേല്‍ തട്ടില്‍

കര്‍ദിനാള്‍ കൂവക്കാടിന്റെ വത്തിക്കാനിലെ നിയമനം സീറോമലബാര്‍ സഭയ്ക്ക് അഭിമാനം: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: ആഗോള കത്തോലിക്കാ സഭയുടെ മതാന്തര സംവാദത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിതനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ കൂവക്കാടിന്റെ നിയമനം മാതൃസഭയ്ക്കും ഭാരത സഭയ്ക്കും അഭിമാനമുളവാക്കുന്നതാണെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ മാര്‍ റാഫേല്‍ തട്ടില്‍.

വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ കൂവക്കാടിന് സാധിക്കട്ടെയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ പറഞ്ഞു.

"പരിശുദ്ധ പിതാവിന്റെ മാര്‍ഗ നിര്‍ദേശത്തിലും തനിക്ക് മുമ്പുള്ളവര്‍ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാര്‍ദത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ടും എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചും ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു” ഏന്ന കര്‍ദിനാള്‍ കൂവക്കാടിന്റെ വാക്കുകള്‍ പ്രചോദനാത്മകമാണ്‌. സാംസ്‌കാരിക വൈവിധ്യവും ബഹു മത വിശ്വാസങ്ങളുമുള്ള ഇന്ത്യയില്‍ ജനിച്ച് വളര്‍ന്നത് മതാന്തര സംവാദങ്ങളുടെ ഈ ഉത്തരവാദിത്വ നിര്‍വൃഹണത്തില്‍ കർദിനാളിന് മുതല്‍ക്കൂട്ടാകുമെന്ന് കരുതുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഭരമേല്പിച്ച ഈ വലിയ ദായത്യം വിജയകരമായി നിര്‍വ്വഹിക്കുവാന്‍ കര്‍ദിനാള്‍ കൂവക്കാട്‌ പിതാവിന് സീറോമലബാര്‍ സഭയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും മേജര്‍ ആര്‍ച്ച് ബിഷപ്പ്‌ വാഗ്ദാനം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.