വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി. പാപ്പ ആശുപത്രി ചാപ്പലിലെ പ്രാര്‍ത്ഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു.
മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓക്സിജൻ നൽകിയിരുന്നതെങ്കിൽ ഇന്നലെ ഇടയ്ക്കിടെ ഓക്സിജൻ മാസ്ക്കിലേക്ക് മാറിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രി വിടാറായിട്ടില്ലെന്നും കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിലുണ്ട്.
കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് ഈ മാസം 14ന് ആണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശ്വാസികള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുകയും മാർപാപ്പയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയും ചെയ്യുമ്പോഴാണ് ശുഭ വാര്‍ത്ത എത്തുന്നത്.