വത്തിക്കാൻ സിറ്റി : യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾ മറ്റൊരു രാജ്യത്ത് നിയമപരമായി നടക്കുന്ന "സ്വവർഗ വിവാഹങ്ങൾ" അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്ന യൂറോപ്യൻ യൂണിയൻ കോടതി വിധിയിൽ യൂറോപ്യൻ യൂണിയൻ മെത്രാൻ സമിതികളുടെ കമ്മീഷൻ (COMECE) ആശങ്ക പ്രകടിപ്പിച്ചു. ഇത് ഓരോ രാജ്യത്തിൻ്റെയും നിയമപരമായ പരമാധികാരത്തെ സ്വാധീനിക്കുമെന്നും നിയമപരമായ അനിശ്ചിതത്വം വർദ്ധിപ്പിക്കുമെന്നും ബിഷപ്പ് മരിയാനോ ക്രോസിയാറ്റ മുന്നറിയിപ്പ് നൽകി.
2018 ൽ ജർമ്മനിയിൽ വിവാഹിതരായെന്ന് അവകാശപ്പെടുന്ന സ്വവർഗാനുരാഗികളെ കേന്ദ്രീകരിച്ചാണ് കോടതിയുടെ വിധി വന്നത്. പോളണ്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ അധികാരികൾ ഇവരുടെ ബന്ധം സിവിൽ രജിസ്റ്ററിൽ രേഖപ്പെടുത്താൻ വിസമ്മതിച്ചു. ഇത് യൂറോപ്യൻ യൂണിയൻ നിയമത്തിന് വിരുദ്ധമാണെന്ന് യൂറോപ്യൻ കോടതി പ്രഖ്യാപിക്കുകയായിരുന്നു.
കോടതിയുടെ ഈ നിർബന്ധിത നിലപാടിനെതിരെയാണ് കത്തോലിക്കാ മെത്രാൻ സമിതി ശക്തമായി രംഗത്തു വന്നത്. വിധി ഒരു രാജ്യത്തിൻ്റെ സ്വന്തം നിയമവ്യവസ്ഥയ്ക്ക് കീഴിൽ സാധുതയുള്ളതല്ലെങ്കിൽ പോലും സ്വവർഗ ബന്ധങ്ങളുടെ അംഗീകാരം നിർബന്ധമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബിഷപ്പ് മരിയാനോ ക്രോസിയാറ്റ വ്യക്തമാക്കി.
"വിവാഹത്തിൽ നടക്കുന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലാണ്," ബിഷപ്പ് മരിയാനോ തൻ്റെ പ്രസ്താവനയിൽ ആവർത്തിച്ചു പറഞ്ഞു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പകുതിയോളം രാജ്യങ്ങളും നിലവിൽ സ്വവർഗ ബന്ധങ്ങൾക്ക് നിയമസാധുത നൽകിയിട്ടില്ല. ക്രിസ്തീയ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന പോളണ്ട്, ഹംഗറി, ഇറ്റലി, സൈപ്രസ് തുടങ്ങിയ നിരവധി രാജ്യങ്ങളുടെ നിയമപരമായ സ്വാതന്ത്ര്യത്തിലാണ് ഈ കോടതി വിധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.