ഈദിന് ശേഷം കോവിഡ്​ കേസുകൾ കൂടുതൽ; ജാഗ്രതാ മുന്നറിപ്പുമായി അധികൃതര്‍

ഈദിന് ശേഷം കോവിഡ്​ കേസുകൾ കൂടുതൽ; ജാഗ്രതാ മുന്നറിപ്പുമായി അധികൃതര്‍

അബുദാബി: ചെറിയപെരുന്നാള്‍ അവധിക്ക് ശേഷം യു.എ.ഇയില്‍ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടായ സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുമായി അധികൃതര്‍. വേനലവധി ആരംഭിക്കാനിരിക്കെ സുരക്ഷാമാനദണ്ഡങ്ങളില്‍ വിട്ടുവീഴ്ച വരുത്തിയാൽ കേസുകള്‍ വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.

ഒത്തുചേരലുകളും സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കാത്തതുമാണ് കോവിഡ് കേസുകള്‍ കൂടാന്‍ കാരണമെന്ന് യു.എ.ഇ ആരോഗ്യവകുപ്പ് ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹുസനി പറഞ്ഞു. മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വിട്ടുവീഴ്ച പാടില്ലെന്നും അവര്‍ ആവശ്യപ്പെട്ടു. വാക്‌സിന്‍ സ്വീകരിച്ചവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ഫരീദ പറഞ്ഞു.


ജൂലൈയില്‍ ബലിപെരുന്നാള്‍ അവധികൂടി വരുന്നതിനാല്‍ ആഘോഷ, ഒത്തുചേരല്‍ സമയങ്ങളില്‍ ജാഗ്രതവേണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു. മേയ് ആദ്യപകുതിവരെ 1500ന് താഴെയായിരുന്നു ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം. എന്നാല്‍ അതിന് ശേഷം പതിയെ വര്‍ധിക്കുകയും നിലവില്‍ രണ്ടായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുമായി.

ലോകത്ത് പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് അപകടസാധ്യത കൂടുതലാണെന്നും അത്തരമാളുകള്‍ കുത്തിവെപ്പ് കേന്ദ്രങ്ങളില്‍ ഹാജരാകണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. 16ന് മുകളില്‍ പ്രായമുള്ള 87 ശതമാനം താമസക്കാര്‍ യു.എ.ഇയില്‍ ആദ്യവാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.