നിയമസഭ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കാനൊരുങ്ങി മുസ്ലീം ലീഗ്; 33 സീറ്റുകള്‍ ആവശ്യപ്പെടാനും നീക്കം

നിയമസഭ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ നടപ്പാക്കാനൊരുങ്ങി മുസ്ലീം ലീഗ്;  33 സീറ്റുകള്‍ ആവശ്യപ്പെടാനും നീക്കം

മലപ്പുറം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ടേം വ്യവസ്ഥ വ്യവസ്ഥ നടപ്പാക്കാന്‍ മുസ്ലിം ലീഗ് ഒരുങ്ങുന്നതായി സൂചന.

മൂന്ന് തവണ തുടര്‍ച്ചയായി എംഎല്‍എയായവര്‍ മത്സരിക്കേണ്ടതില്ലെന്ന ഇടത് പാര്‍ട്ടികളുടേതു പോലുള്ള വ്യവസ്ഥ നടപ്പാക്കാനാണ് പാര്‍ട്ടിയുടെ ആലോചന. മുതിര്‍ന്ന നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീര്‍ എന്നിവര്‍ക്ക് മാത്രം ഇളവ് അനുവദിക്കും.

ടേം വ്യവസ്ഥ നടപ്പായാല്‍ കെ.പി.എ മജീദ്, പി.കെ ബഷീര്‍, എന്‍. ഷംസുദ്ദീന്‍, മഞ്ഞളാംകുഴി അലി, എന്‍.എ നെല്ലിക്കുന്ന് തുടങ്ങി പല പ്രമുഖര്‍ക്കും സീറ്റ് ലഭിച്ചേക്കില്ല. എന്നാല്‍ കഴിഞ്ഞ തവണ എംഎല്‍എയായവര്‍ തന്നെ മത്സരിക്കുന്നതാണ് ഗുണം ചെയ്യുകയെന്ന അഭിപ്രായവും നേതൃത്വത്തിനുണ്ട്. അങ്ങനെയെങ്കില്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പതിനഞ്ചു പേരുടെ കാര്യത്തില്‍ മാറ്റമുണ്ടാകില്ല.

ഇത്തവണ കുടുതല്‍ സീറ്റുകള്‍ വേണമെന്ന ആവശ്യവും ലീഗ് നേതൃത്വം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും. എല്ലാ ജില്ലകളിലും സീറ്റുകള്‍ വേണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരവും ലീഗ് നേതൃത്വം അറിയിക്കും.

കഴിഞ്ഞ തവണ ഇരുപത്തിയേഴ് സീറ്റുകളില്‍ മത്സരിച്ച ലീഗ് ഇപ്രാവശ്യം 33 സീറ്റുകള്‍ ആവശ്യപ്പെടാനാണ് തീരുമാനിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തണമെങ്കില്‍ കൂടുതല്‍ സീറ്റ് ലീഗിന് ലഭിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം.

2021 ല്‍ 27 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് പതിനഞ്ച് സീറ്റുകള്‍ നേടിയപ്പോള്‍ 92 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 22 സീറ്റുകളിലാണ് വിജയിക്കാനായത്. കേരള കോണ്‍ഗ്രസ് - രണ്ട്, കേരള കോണ്‍ഗ്രസ് ജേക്കബ് - ഒന്ന്, ആര്‍എംപി -ഒന്ന്, യുഡിഎഫ് സ്വതന്ത്രന്‍ - ഒന്ന് എന്നിങ്ങനെയാണ് യുഡിഎഫ് കക്ഷിനില.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.