ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്നവര്‍ക്ക് വസ്തു നികുതിയില്‍ അഞ്ച് ശതമാനം ഇളവ്; മാലിന്യനിര്‍മാര്‍ജനം പ്രോത്സാഹിപ്പിക്കാന്‍ പുതിയ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍

 ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്നവര്‍ക്ക് വസ്തു നികുതിയില്‍ അഞ്ച് ശതമാനം ഇളവ്; മാലിന്യനിര്‍മാര്‍ജനം പ്രോത്സാഹിപ്പിക്കാന്‍ പുതിയ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്‌കരണം നടത്തുന്ന വീടുകള്‍ക്ക് അഞ്ച് ശതമാനം വസ്തു നികുതിയില്‍ ഇളവ് നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സുസ്ഥിരമായ മാലിന്യ നിര്‍മാര്‍ജനം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. മാലിന്യമുക്ത നവ കേരളം ശുചിത്വ ക്യാംപെയ്ന്റെ ഭാഗമായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടും വേണ്ടത്ര വിജയിക്കാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ എത്തുന്നത്.

തദ്ദേശ സ്വയം ഭരണസ്ഥാപന വകുപ്പ് അടുത്തിടെ നടത്തിയ സര്‍വേയില്‍ 23 ശതമാനം വീടുകളില്‍ മാത്രമേ ഉറവിട മാലിന്യം വേണ്ടവിധം സംസ്‌കരിക്കുന്നള്ളുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ശുചിത്വ മിഷന്‍ 94.58 ലക്ഷം വീടുകളില്‍ നടത്തിയ സര്‍വേയില്‍ 25.12 ലക്ഷം വീടുകളില്‍ മാത്രമേ ബയോഗ്യാസ്, കിച്ചന്‍ ബിന്‍, റിങ് കമ്പോസ്റ്റ് തുടങ്ങിയ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്നുള്ളുവെന്നാണ് കണ്ടെത്തല്‍.

ഉറവിട മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്ന വീടുകള്‍ക്ക് വസ്തു നികുതിയില്‍ അഞ്ച് ശതമാനം ഇളവ് നല്‍കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച തീരുമാനം അടുത്തയാഴ്ചയുണ്ടായേക്കുമെന്നും താല്‍പര്യമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മാലിന്യ ശുചിത്വ ക്യാംപെയ്ന്‍ ശക്തമാക്കാനാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.