'കുട്ടികള്‍ക്ക് തങ്ങളുടെ വിഷമങ്ങള്‍ പുറത്ത് പറയാന്‍ കഴിയുന്നില്ല': സ്‌കൂളുകളില്‍ പരാതിപ്പെട്ടി; എല്ലാ ആഴ്ചയും പരിശോധിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

'കുട്ടികള്‍ക്ക് തങ്ങളുടെ വിഷമങ്ങള്‍ പുറത്ത് പറയാന്‍ കഴിയുന്നില്ല': സ്‌കൂളുകളില്‍ പരാതിപ്പെട്ടി; എല്ലാ ആഴ്ചയും പരിശോധിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കുട്ടികളുടെ വിഷമങ്ങളും പ്രശ്നങ്ങളും മനസിലാക്കാന്‍ സ്‌കൂളുകളില്‍ പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വീട്ടിലുള്ളവരില്‍ നിന്ന് കുട്ടികള്‍ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിക്കുന്ന പ്രത്യേക കര്‍മ്മപദ്ധതിയുടെ ഭാഗമായാണിത്. പിതാവില്‍ നിന്നും രണ്ടാനമ്മയില്‍ നിന്നും ദുരനുഭവം നേരിട്ട നാലാം ക്ലാസുകാരിയെ ആലപ്പുഴ ചാരുംമൂടിലെത്തി നേരില്‍ക്കണ്ട് ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്ക് തങ്ങളുടെ വിഷമങ്ങള്‍ പുറത്തുപറയാന്‍ കഴിയുന്നില്ല. പൊതുവിദ്യാഭ്യാസ വകുപ്പ് ഇത്തരം വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഒരു കണക്കെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും ഒരു പരാതിപ്പെട്ടി സ്ഥാപിക്കും. പരാതിപ്പെട്ടികളില്‍ കുട്ടികള്‍ക്ക് പേരെഴുതാതെ തന്നെ അവരുടെ അനുഭവങ്ങളും മറ്റ് ന്യായമല്ലാത്ത കാര്യങ്ങളും രേഖപ്പെടുത്താം. ഹെഡ്മാസ്റ്റര്‍ പരാതിപ്പെട്ടി ആഴ്ചയിലൊരിക്കലോ മാസത്തിലോ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ക്ലാസ് അധ്യാപികമാര്‍ കുട്ടികളുടെ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഓരോ കുട്ടിയെ കുറിച്ചും അധ്യാപകര്‍ക്ക് ഏകദേശം ധാരണയുണ്ടായിരിക്കണം. കുട്ടികളുടെ കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.