ബ്രിട്ടനിൽ സ്ഥിര താമസത്തിന് ഇനി മുതൽ കർശന മാനദണ്ഡം; ഉയർന്ന ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കാൻ നീക്കം

ബ്രിട്ടനിൽ സ്ഥിര താമസത്തിന് ഇനി മുതൽ കർശന മാനദണ്ഡം; ഉയർന്ന ഇംഗ്ലീഷ് പ്രാവീണ്യം നിർബന്ധമാക്കാൻ നീക്കം

ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റക്കാർക്ക് സ്ഥിര താമസത്തിനുള്ള മാനദണ്ഡം കർശനമാക്കുന്നു. ഉയർന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് പ്രാവീണ്യവും യാതൊരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലവുമില്ലാത്തവർക്കു മാത്രമേ ഇനി ‘ഇൻഡെഫിനിറ്റ് ലീവ് ടു റിമെയിൻ’ (ILR) അപേക്ഷിക്കാൻ അവസരം ലഭിക്കുകയുള്ളു. കുടിയേറ്റക്കാർ അവരുടെ സാമൂഹിക മൂല്യവും സംഭാവനയും തെളിയിക്കേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദ് വ്യക്തമാക്കി.

സമ്പദ്‌വ്യവസ്ഥയ്‌ക്കുള്ള സംഭാവനക്കപ്പുറം ബ്രിട്ടീഷ് സമൂഹത്തിന് കുടിയേറ്റം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടാകുന്നതെന്ന് വിലയിരുത്തുന്ന സംവിധാനം നടപ്പാക്കുമെന്നും ശബാന പറഞ്ഞു. നിലവിൽ അഞ്ചു വർഷം താമസിച്ചാൽ ഇൻഡെഫിനിറ്റ് ലീവ് ടു റിമെയിന് അപേക്ഷിക്കാമെന്ന വ്യവസ്ഥ പത്ത് വർഷമായി ഉയർത്താനുള്ള നീക്കവും സർക്കാരിനുണ്ട്.

“നിയമപരമായ കുടിയേറ്റത്തെ യുകെ എപ്പോഴും സ്വാഗതം ചെയ്യുന്നു. പക്ഷേ ഇവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവർക്കൊപ്പം, രാജ്യത്തിനും സമൂഹത്തിനും എന്ത് സംഭാവന നൽകുന്നുവെന്ന് തെളിയിക്കേണ്ട കാലമാണ് വരുന്നത്,” എന്നു ശബാന ബ്രിട്ടീഷ് ദിനപത്രമായ ദ സൺ ഓൺ സൺഡേയോട് പറഞ്ഞു.

സെപ്റ്റംബർ അഞ്ചിന് ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റ ശബാന നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. “യുകെയിൽ തുടരാൻ നിയമപരമായ അവകാശമില്ലെങ്കിൽ നാടുകടത്തും. രാജ്യങ്ങൾ അവരുടെ പൗരന്മാരെ തിരിച്ചെടുക്കാൻ വിസമ്മതിച്ചാൽ നടപടിയെടുക്കും,” എന്നാണ് ആഭ്യന്തര ഓഫീസ് പുറത്തിറക്കിയ പ്രസ്താവന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.