ഇസ്ലമാബാദ്: പാകിസ്ഥാന്‍ സര്‍ക്കാരിനെതിരേ പാക് അധീന കശ്മീരിലെ മുസാഫറബാദില്‍ നടന്നു വരുന്ന പ്രതിഷേധം കൂടുതല്‍ കലുഷിതമായി. അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പാക് പതാക വീശിയാണ് സാധാരണക്കാരായ നാട്ടുകാര്‍ പ്രതിഷേധത്തിന് എത്തിയത്. ഇതിന് നേരെ സൈന്യവും ഐഎസ്ഐ പിന്തുണയുള്ള മുസ്ലീം കോണ്‍ഫറന്‍സ് എന്ന സംഘടനയുമാണ് വെടിയുതിര്‍ത്തത്. ഇതിനിടെ സമരക്കാര്‍ രണ്ട് പാക് സൈനികരെ പിടികൂടി തടഞ്ഞു വെച്ചു.
പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍, മേഖലയിലേക്ക് ആയിരം സൈനികരെ കൂടി അയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ മൗലിക അവകാശങ്ങള്‍ പോലും ലംഘിക്കപ്പെടുകയാണെന്നും കാലങ്ങളായി ഈ അവഗണന തുടരുകയാണെന്നുമാണ് അവാമി ആക്ഷന്‍ കൗണ്‍സിലിന്റെ ആരോപണം.
38 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം തുടരുന്നത്. പാക് അധിനിവേശ കാശ്മീരിലെ 12 അസംബ്ലി മണ്ഡലങ്ങള്‍ കാശ്മീരില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കായി സംവരണം ചെയ്തിരിക്കുന്നത് ഉള്‍പ്പെടെ മാറ്റണമെന്നാണ് ഇതില്‍ പറയുന്നത്.
പ്രക്ഷോഭ മേഖലയിലെ കടകള്‍ ഉള്‍പ്പെടെ അടച്ചാണ് ആളുകള്‍ രംഗത്തുള്ളത്. 'അവകാശങ്ങള്‍ നേടിയെടുക്കും. പണിമുടക്ക് പ്ലാന്‍ എയാണ്. ജനങ്ങളുടെ ക്ഷമ നശിച്ചു. പ്ലാന്‍ ഡി വരെ പദ്ധതിയിട്ടിട്ടുണ്ട്'- അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് ഷൗക്കത്ത് നവാസ് മിര്‍ പറഞ്ഞു.
മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെയാണ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാക് അധീന കാശ്മീരിലെ സാധാരണക്കാര്‍ സംഘടിച്ചത്. ഇവര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെ പാക് സൈന്യവും ഐഎസ്ഐ സഹായങ്ങള്‍ നല്‍കുന്ന മുസ്ലിം കോണ്‍ഫറന്‍സ് സംഘടനയിലെ അംഗങ്ങളും ചേര്‍ന്ന് ഇവരെ ആയുധങ്ങളുമായി നേരിടുകയായിരുന്നു.