വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടെ അൾത്താരയിൽ യുവാവ് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതികരണവുമായി ലിയോ പതിനാലാമൻ മാർപാപ്പ. മാർപാപ്പയെ വിവരം അറിയിച്ചതായും വാർത്ത അറിഞ്ഞപ്പോൾ നടുങ്ങി പോയെന്ന് പാപ്പാ പറഞ്ഞതായും ഇറ്റാലിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വെള്ളിയാഴ്ച രാവിലെ കുർബാനയിൽ പങ്കെടുക്കാൻ എത്തിയ നൂറുകണക്കിന് വിനോദ സഞ്ചാരികൾക്ക് മുന്നിൽ ആയിരുന്നു സംഭവം. രാവിലെ ഒമ്പത് മണിക്ക് വിശുദ്ധ കുർബാനയ്ക്കിടെ നടന്ന വിചിത്രമായ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി മാറിയിട്ടുണ്ട്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെത്തി അയാളെ ബസലിക്കയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
കത്തോലിക്ക വിശ്വാസികള്‍ വളരെ ആരോധനയോടെ സംരക്ഷിക്കുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക. അതിനാല്‍ യുവാവിന്റെ പ്രവര്‍ത്തി മനപൂര്‍വമാണെന്നും വിശുദ്ധ കുര്‍ബാന അലങ്കോലപ്പെടുത്താന്‍ ആരോ ശ്രമിച്ചതാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും പ്രതികരിച്ചു.
പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്ക. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളിലാണ് കുമ്പസാരത്തിന്റെ അള്‍ത്താരയുള്ളത്. ഇവിടെയാണ് യുവാവ് മൂത്രമൊഴിച്ചത്.