വത്തിക്കാൻ സിറ്റി: ലോകത്തിലെ ദാരിദ്ര്യബാധിത പ്രദേശങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്ന കത്തോലിക്കാ സന്യാസിനിമാരുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് കാമില രാജ്ഞി. സന്യാസിനിമാർ പലപ്പോഴും സംഘർഷ പ്രദേശങ്ങളിലും ദാരിദ്ര്യ ബാധിത പ്രദേശങ്ങളിലും സേവനം ചെയ്യുന്നു. അവരുടെ ധൈര്യവും ആത്മാർത്ഥതയും വിലമതിക്കാനാവാത്തതാണെന്ന് കാമില രാജ്ഞി പറഞ്ഞു.
ഇന്ത്യ, ഡിആർസി, ഫിലിപ്പീൻസ്, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ കത്തോലിക് സന്യാസിനിമാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്റർനാഷണൽ യൂണിയൻ ഓഫ് സുപ്പീരിയേഴ്‌സ് ജനറലിൽ (ഐയുഎസ്ജി) നിന്നുള്ള സന്യാസിനിമാരുമായി സംസാരിക്കുകയായിരുന്നു രാജ്ഞി.
"നിങ്ങളുടെ കഥകൾ എന്നോട് പങ്കുവെച്ചതിന് നന്ദി. അത് കേൾക്കുന്നത് അതിശയകരവും വികാരഭരിതവുമാണ്. മനുഷ്യക്കടത്ത്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ സന്യാസിനിമാർ നിർവഹിക്കുന്ന സേവനം പലപ്പോഴും സംഘർഷപ്രദേശങ്ങളിലും അപകടകരമായ സാഹചര്യങ്ങളിലും നടക്കുന്നു." - രാജ്ഞി പറഞ്ഞു.
സന്യാസിനിമാരുടെ സേവനം ലോകത്തിന് ധൈര്യത്തിന്റെയും ആത്മാർത്ഥ സേവനത്തിന്റെയും ഒരു പ്രകാശമായ ഉദാഹരണമാണ്. ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും വത്തിക്കാൻ സന്ദർശിക്കുകയും മാർപാപ്പയോടൊപ്പം സിസ്റ്റെയ്ൻ ചാപ്പലിൽ ഒരുമിച്ചു പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.