ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പരാതി; വംശീയ വിദ്വേഷത്തോടെയുള്ള ആക്രമണമെന്ന് പൊലീസ്

ബ്രിട്ടനില്‍  ഇന്ത്യന്‍ വംശജയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പരാതി; വംശീയ വിദ്വേഷത്തോടെയുള്ള ആക്രമണമെന്ന് പൊലീസ്

ലണ്ടന്‍: ബ്രിട്ടനില്‍ ഇരുപതുകാരിയായ ഇന്ത്യന്‍ വംശജയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി പരാതി. യുവതിയെ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

വടക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാള്‍സോളിലാണ് സംഭവം. യൂറോപ്യന്‍ വംശജനായ പ്രതിക്കായി യു.കെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വംശീയ വിദ്വേഷത്തോടെയുള്ള ആക്രമണമാണ് നടന്നതെന്ന് യു.കെ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആക്രമണം നടക്കുമ്പോള്‍ ഇരുണ്ട നിറമുള്ള വസ്ത്രം ധരിച്ച, മുപ്പത് വയസിനടുത്ത് പ്രായമുള്ള അധികം മുടിയില്ലാത്ത യൂറോപ്യന്‍ വംശജനാണ് പ്രതിയെന്നാണ് പൊലീസ് അനുമാനിക്കുന്നത്. പ്രതിയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

തികച്ചും ഞെട്ടിപ്പിക്കുന്ന ആക്രമണമാണ് യുവതിക്കുനേരെ ഉണ്ടായതെന്നും ഉത്തരവാദിയെ പിടികൂടുന്നതിനായി സാധ്യമായതെല്ലാം ചെയ്തു വരികയാണെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിറ്റക്ടീവ് സൂപ്രണ്ട് റോണന്‍ ടൈററിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുറ്റവാളിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കാന്‍ കഴിയുന്ന തരത്തില്‍ തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. പ്രദേശത്ത് സംശയകരമായി പെരുമാറിയ ആരെയെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിയേണ്ടത് അത്യാവശ്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.