കീവ്: റഷ്യയിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി ഉക്രെയ്ൻ. ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തിൽ കരിങ്കടലിലെ റഷ്യയുടെ ടുവാപ്‌സെ തുറമുഖത്തിന് കാര്യമായ നാശനഷ്ടമുണ്ടായി. തുറമുഖത്തിന്റെ ഒരു ഭാഗത്ത് തീപിടുത്തമുണ്ടായതായും ഇത് റഷ്യൻ എണ്ണ ടെർമിനലിനെ ബാധിച്ചതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിനിടെ 164 ഉക്രേനിയൻ ഡ്രോണുകൾ ആകാശത്ത് വെച്ച് നശിപ്പിച്ചതായി റഷ്യയുടെ വ്യോമ പ്രതിരോധ യൂണിറ്റ് അവകാശപ്പെട്ടു.
അതേസമയം, കരിങ്കടലിലെ തുവാപ്‌സിൽ യുക്രേനിയൻ ഡ്രോൺ ആക്രമണം വൻ തീപിടുത്തത്തിന് കാരണമായതായും തുറമുഖത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
"തുവാപ്‌സെയിലെ യുഎവി (ആളില്ലാത്ത ആകാശ വാഹനം) ആക്രമണത്തിന് മറുപടി നൽകിക്കൊണ്ടിരിക്കുകയാണ്. സൈനിക ലോജിസ്റ്റിക്സിനെ തടസപ്പെടുത്താനുള്ള ഉക്രെയ്നിന്റെ തീവ്രമായ പ്രചാരണത്തിന്റെ ഭാഗമാണ് ഈ ആക്രമണം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏത് തുറമുഖ അടിസ്ഥാന സൗകര്യങ്ങളാണ് തകർന്നതെന്ന് ഉടൻ വ്യക്തമായില്ല," എന്ന് ക്രാസ്നോഡർ ഭരണകൂടം പറഞ്ഞു.
ഡ്രോൺ അവശിഷ്ടങ്ങൾ വീണു തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും തീപിടുത്തമുണ്ടായി എന്നും ക്രാസ്നോഡർ ടെറിട്ടറി ഭരണകൂടം പറഞ്ഞു. ടുവാപ്‌സെ എണ്ണ ടെർമിനലും റോസ്‌നെഫ്റ്റിന്റെ നിയന്ത്രണത്തിലുള്ള ടുവാപ്‌സെ എണ്ണ ശുദ്ധീകരണശാലയും ഈ തുറമുഖത്താണ് സ്ഥിതി ചെയ്യുന്നത്.