പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യമായി ‘റെഡ് വീക്ക്’ നവംബര്‍ 15 മുതല്‍ 23 വരെ; 600 ലധികം ദേവാലയങ്ങൾ ചുവപ്പണിയും

പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യമായി ‘റെഡ് വീക്ക്’ നവംബര്‍ 15 മുതല്‍ 23 വരെ; 600 ലധികം ദേവാലയങ്ങൾ ചുവപ്പണിയും

വാഷിങ്ടൺ : വിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആചരിക്കുന്ന 'റെഡ് വീക്കി'നോടനുബന്ധിച്ച് 600 ൽ അധികം കത്തോലിക്കാ ദേവാലയങ്ങളും സ്മാരകങ്ങളും ചുവപ്പ് വെളിച്ചത്തിൽ പ്രകാശിക്കും.

പൊന്തിഫിക്കൽ സംഘടനയായ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ നേതൃത്വത്തിലാണ് നവംബർ 15 മുതൽ 23 വരെ ഈ 'റെഡ് വീക്ക്' സംഘടിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം കർശനമായി നിയന്ത്രിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിലാണ് 41.3 കോടി ക്രൈസ്തവർ താമസിക്കുന്നത്. ഇവരിൽ ഏകദേശം 22 കോടിയോളം പേർ നേരിട്ടുള്ള പീഡനത്തിന് ഇരയാകുന്നു.32 രാജ്യങ്ങളിൽ ക്രിസ്ത്യാനികൾ പീഡനത്തിനോ വിവേചനത്തിനോ വിധേയരാകുന്നുണ്ടെന്നും എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

രക്തസാക്ഷികൾ ചിന്തിയ രക്തത്തെയും, ലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി സഹിച്ച കഷ്ടപ്പാടുകളെയും ഓർമ്മിപ്പിച്ചുകൊണ്ടാണ് എല്ലാ വർഷവും 'റെഡ് വീക്ക്' ആചരിക്കുന്നത്. ഈ വർഷം എല്ലാ ഭൂഖണ്ഡങ്ങളിലുമായി 600 ൽ അധികം സ്ഥാപനങ്ങളാണ് പീഡിത ക്രൈസ്തവരുടെ ദുരവസ്ഥയിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുന്നതിനും മതപരമായ പീഡനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വേണ്ടി ചുവപ്പ് നിറത്തിൽ പ്രകാശിക്കുക.

കൂടാതെ ലോകമെമ്പാടും റെഡ് വീക്കിനോടനുബന്ധിച്ച് 100 ൽ അധികം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ പ്രചാരണത്തിന്റെ കേന്ദ്ര ദിവസമായ ചുവപ്പു ബുധനാഴ്ച (നവംബർ 19) നാണ് കൂടുതൽ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.