മിൻസ്ക്: കിഴക്കൻ യൂറോപ്യൻ രാജ്യമായ ബെലാറസിൽ അന്യായമായി തടവിലാക്കപ്പെട്ടിരുന്ന രണ്ട് കത്തോലിക്കാ വൈദികർ വത്തിക്കാന്റെ ഇടപെടലിനെത്തുടർന്ന് മോചിതരായി. ഫാ. ഹെൻറിക് അകലോതോവിച്ച്, ഫാ. അന്ദ്രേ യൂക്നിയേവിച്ച് എന്നിവരാണ് സ്വതന്ത്രരായത്.
കഴിഞ്ഞ ഒക്ടോബറിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദിനാൾ ക്ലോഡിയോ ഗുഗെറോട്ടി ബെലാറസ് സന്ദർശിച്ചത് നിർണായകമായി. കർദിനാളിന്റെ സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ കരാറുകളുമാണ് മോചനത്തിന് വഴിയൊരുക്കിയത്. പരിശുദ്ധ പിതാവിനോടുള്ള ബഹുമാനത്തിൻ്റെ അടയാളമായാണ് ബെലാറസ് പ്രസിഡൻ്റ് വൈദികരെ വിട്ടയച്ചതെന്ന് മെത്രാൻ സമിതി പ്രസ്താവനയിൽ അറിയിച്ചു.
ബെലാറസും അമേരിക്കയും തമ്മിലുള്ള സംവാദങ്ങൾ പുനരാരംഭിച്ചതിലും വത്തിക്കാനുമായുള്ള ബന്ധം ശക്തിപ്പെട്ടതിലും മെത്രാൻ സമിതി സന്തോഷം പ്രകടിപ്പിച്ചു. ഇരുവരുടെയും മോചനത്തിനു പിന്നിൽ പ്രവർത്തിച്ച വത്തിക്കാന് ബെലാറസിലെ മെത്രാൻ സമിതി നന്ദി പ്രകടിപ്പിച്ചു.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഭരണകൂട അട്ടിമറി ഉൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ വ്യാജമായി ചുമത്തിയാണ് വൈദികരെ 13 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്.