വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ കലാകേന്ദ്രമായ വിയന്ന കുൻസ്റ്റ്ലെർഹൗസ് വെറൈനിഗുങ്ങിൽ നടന്ന വിവാദ കലാപ്രദർശനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി വിശ്വാസികൾ. ക്രൈസ്തവ വിശ്വാസത്തെയും ചിഹ്നങ്ങളെയും അവഹേളിക്കുന്ന ചിത്രീകരണങ്ങൾ ഉൾപ്പെടുത്തിയ 'Du sollst dir ein Bild machen' എന്ന പ്രദർശനത്തിനെതിരെയാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചത്.
പ്രദർശനത്തിൽ ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രീകരണങ്ങളാണ് ഉണ്ടായിരുന്നത്. കന്യകാ മറിയത്തെ ട്രാൻസ്ജെൻഡർ സ്ത്രീയായി ചിത്രീകരിച്ചതും യേശുവിൻ്റെ കുരിശു മരണത്തെ അവഹേളിക്കുന്ന തരത്തിൽ ക്രൂശിക്കപ്പെട്ട തവളയെ അവതരിപ്പിച്ചതും വിശ്വാസികളെ ചൊടിപ്പിച്ചു.
കത്തോലിക്കാ വിശ്വാസത്തിനെതിരായ ഈ 'ആക്രമണം' നടന്ന പശ്ചാത്തലത്തിലാണ് പ്രാർത്ഥനാ റാലി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഓസ്ട്രിയൻ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ട്രഡീഷൻ, ഫാമിലി, & പ്രൈവറ്റ് പ്രോപ്പർട്ടി എന്ന സംഘടനയാണ് ജപമാല റാലി സംഘടിപ്പിച്ചത്.
ദൈവനിന്ദ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകൾ റാലിയിൽ ഉയർത്തിപ്പിടിച്ചിരുന്നു. കത്തോലിക്കാ വിശ്വാസത്തിൻ്റെ ഹൃദയത്തെ തകർക്കുന്ന മ്ലേച്ഛമായ ചിത്രീകരണങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നതെന്നും സംഘാടകർ ചൂണ്ടിക്കാട്ടി.
സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ട്രഡീഷൻ, ഫാമിലി & പ്രൈവറ്റ് പ്രോപ്പർട്ടി അമേരിക്കയുടെ പിന്തുണയോടെ അന്താരാഷ്ട്ര തലത്തിൽ ക്യാമ്പയിൻ ആരംഭിച്ച് ഈ വിവാദ പരിപാടി നിർത്തിവെപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വിശ്വാസികൾ.