വത്തിക്കാനിൽ ക്രിസ്മസ് ഒരുക്കങ്ങൾ പൂർത്തിയായി; 'പ്രത്യാശയുടെ മാതാവ്' ഇത്തവണത്തെ പ്രധാന ആകർഷണം

വത്തിക്കാനിൽ ക്രിസ്മസ് ഒരുക്കങ്ങൾ പൂർത്തിയായി; 'പ്രത്യാശയുടെ മാതാവ്' ഇത്തവണത്തെ പ്രധാന ആകർഷണം

വത്തിക്കാൻ സിറ്റി: ലോകമെങ്ങുമുള്ള ക്രൈസ്തവർ ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഇത്തവണ പ്രത്യാശയുടെ സന്ദേശവുമായി പരിശുദ്ധ മാതാവിന്റെ സവിശേഷ രൂപം എത്തിക്കുന്നു. 'ഔവർ ലേഡി ഓഫ് ഹോപ്പ്' (പ്രത്യാശയുടെ മാതാവ്) എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ രൂപമാണ് ഇത്തവണത്തെ തിരുക്കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുകയെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു.

ഇറ്റലിയിലെ സലെർണോയിലുള്ള സെന്റ് മാർക്ക് ഇടവകയിൽ നിന്നാണ് ഈ തിരുരൂപം വത്തിക്കാനിൽ എത്തിക്കുന്നത്. 1.45 മീറ്റർ ഉയരമുള്ള ഈ മരശിൽപത്തിൽ മാതാവ് ഉണ്ണി യേശുവിനെ ഇടതു കൈയിൽ ഏന്തിയിരിക്കുന്നു. വലതു കൈയിൽ നിലത്ത് ഉറപ്പിച്ചു നിർത്തിയ ഒരു സ്വർണ നങ്കൂരം പിടിച്ചിരിക്കുന്നതായാണ് ഈ രൂപത്തിന്റെ പ്രത്യേകത. ക്രൈസ്തവ വിശ്വാസത്തിൽ നങ്കൂരം പ്രത്യാശയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്.

1954 ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പ പ്രഖ്യാപിച്ച മരിയൻ വർഷത്തിന്റെ സ്മരണാർത്ഥം നിർമ്മിച്ചതാണ് ഈ രൂപം. സലെർണോയിലെ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഈ ശിൽപം വത്തിക്കാനിൽ എത്തിക്കുന്നത് വലിയൊരു ആത്മീയ പ്രാധാന്യത്തോടെയാണ് വിശ്വാസികൾ കാണുന്നത്.

ഡിസംബർ 22 മുതൽ ജനുവരി ആറ് വരെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുമ്പസാരത്തിന്റെ അൾത്താരയ്ക്ക് സമീപം വിശ്വാസികൾക്ക് രൂപം വണങ്ങാൻ സൗകര്യമുണ്ടായിരിക്കും. ക്രിസ്മസ് രാവിലെയുള്ള മാർപാപ്പയുടെ തിരുക്കർമ്മങ്ങൾക്കും ജനുവരിയിലെ എപ്പിഫനി ആഘോഷങ്ങൾക്കും ഈ തിരുരൂപം സാക്ഷ്യം വഹിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.