ലങ്കയെ തുരത്തി ഇന്ത്യന്‍ പെണ്‍പട: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ നാലാം ടി20യിലും ഇന്ത്യയ്ക്ക് വിജയം

ലങ്കയെ തുരത്തി ഇന്ത്യന്‍ പെണ്‍പട: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ നാലാം ടി20യിലും ഇന്ത്യയ്ക്ക് വിജയം

തിരുവനന്തപുരം: നാലാം ടി20യിലും ഇന്ത്യയ്ക്ക് ജയം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 222 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാനിറങ്ങിയ ലങ്കന്‍ വനിതകള്‍ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 52 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവാണ് ശ്രീലങ്കയുടെ ടോപ്പ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി വൈഷ്ണവി ശര്‍മയും അരുന്ധതി റെഡ്ഡിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ കാര്യവട്ടത്ത് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 221 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓപ്പണര്‍മാരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. 48 പന്തില്‍ 80 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.

222 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരാനിറങ്ങിയ ലങ്കന്‍ വനിതകള്‍ അതിവേഗം തുടങ്ങിയെങ്കിലും പിന്നീട് റണ്‍സെടുക്കുന്നതില്‍ വേഗം കുറഞ്ഞു. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു 37 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 52 റണ്‍സെടുത്ത് തിരിച്ചടിക്ക് നേതൃത്വം നല്‍കിയെങ്കിലും ലക്ഷ്യത്തില്‍ എത്തിയില്ല.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടരെ രണ്ടാം പോരാട്ടമാണ് ഇന്ത്യന്‍ വനിതകള്‍ വിജയിക്കുന്നത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4-0ത്തിന് മുന്നിലാണ്. ആദ്യ മൂന്ന് മത്സരവും വിജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.