കാരക്കസ്: വെനസ്വേലയിലെ അമേരിക്കന്‍ സൈനിക നടപടി ചൈനയ്ക്ക് നാണക്കേടായി. 450 കിലോ മീറ്റര്‍ ദൂരെയുള്ള വിമാനങ്ങളെപ്പോലും കണ്ടെത്താന്‍ ശേഷിയുള്ളവ എന്ന് അവകാശപ്പെട്ട് ചൈന വെനസ്വേലയ്ക്ക് വിറ്റ ജെവൈഎല്‍ 1 ലോങ് റേഞ്ച് എസ്-ബാന്‍ഡ് 3ഡി എയര്‍ സര്‍വൈലന്‍സ് റഡാറുകള്‍ വെറും നോക്കുകുത്തിയായി.
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കസിലുള്‍പ്പെടെ ബോംബിട്ട അമേരിക്കന്‍ വിമാനങ്ങളെയോ പ്രസിഡന്റ് മഡുറോയെയും ഭാര്യയെയും പിടികൂടാനെത്തിയ അമേരിക്കന്‍ ഹെലികോപ്റ്ററുകളെയോ കണ്ടെത്താന്‍ ചൈനീസ് നിര്‍മിത റഡാറുകള്‍ക്കായില്ല.
ആയുധവിപണിയിലുള്‍പ്പെടെ അമേരിക്കന്‍ മേധാവിത്വത്തെ എതിര്‍ത്ത് ദക്ഷിണ ഏഷ്യയിലെ വന്‍ ശക്തിയാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചൈനയ്ക്ക് ഇത് വന്‍ തിരിച്ചടിയും നാണക്കേടുമായി. ചൈനയില്‍ നിന്നും റഡാറുകള്‍ വാങ്ങിയ പാകിസ്ഥാനും വെനസ്വേലയ്ക്ക് പറ്റിയ അതേ അബദ്ധം പിണഞ്ഞിരുന്നു.

ചൈനീസ് നിര്‍മിത ജെവൈഎല്‍ 1 ലോങ് റേഞ്ച് റഡാര്‍.
അത്യന്താധുനിക റഡാറുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കോടികള്‍ മുടക്കിയാണ് പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് വാങ്ങിയത്. ഇന്ത്യയെ ലക്ഷ്യം വച്ചായിരുന്നു ഇതെല്ലാം. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പാക് അതിര്‍ത്തി കടന്ന് ഇന്ത്യ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോള്‍ ചൈനീസ് റഡാറുകള്‍ ഒന്നും കണ്ടില്ല. അതുമൂലം ഇന്ത്യന്‍ ആക്രമണം പ്രതിരോധിക്കാനായില്ലെന്ന് മാത്രമല്ല കനത്ത നാശനഷ്ടവും പാകിസ്ഥാന് ഏല്‍ക്കേണ്ടി വന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് പാകിസ്ഥാനിലെ ചൈനീസ് നിര്‍മിത റഡാറുകളുടെ സിഗ്‌നലുകളെ ജാം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യത്തിനായിരുന്നു. അതിനാല്‍ ഇന്ത്യന്‍ മിസൈലുകളെ കണ്ടെത്താനോ പ്രതിരോധിക്കാനോ പാകിസ്ഥാനായില്ല. ഇത്തരത്തില്‍ അമേരിക്കന്‍ സൈന്യവും വെനസ്വേലയിലെ ചൈനീസ് നിര്‍മിത റഡാര്‍ സിഗ്‌നലുകളെ സമര്‍ത്ഥമായി ജാം ചെയ്താണ് 'ഓപ്പറേഷന്‍ അബ്‌സൊല്യൂട്ട് റിസോള്‍വ്' എന്ന സൈനിക ദൗത്യം നടപ്പാക്കിയത്.
ഇതോടെ ചൈനയുമായി വ്യോമ പതിരോധ, ആയുധ ഇടപാടിലടക്കം കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറായി നിന്ന പലരാജ്യങ്ങളും അതില്‍ നിന്ന് പിന്മാറാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.