റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ: പുതിയ ബില്ലിന് ട്രംപിന്റെ അംഗീകാരം; ഇന്ത്യയെ ബാധിക്കും

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക്  500 ശതമാനം തീരുവ: പുതിയ ബില്ലിന് ട്രംപിന്റെ അംഗീകാരം; ഇന്ത്യയെ ബാധിക്കും

വാഷിങ്ടണ്‍: റഷ്യയുമായി എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ക്കുള്ള പുതിയ ബില്ലിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതോടെ ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇറക്കുമതി നികുതികളില്‍ വന്‍ വര്‍ധനവുണ്ടായേക്കും.

പുതിയ ഉപരോധ ബില്‍ പ്രകാരം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയുള്ള തീരുവ 500 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ സാധിക്കും. അടുത്ത ആഴ്ച തന്നെ ഈ ബില്‍ വോട്ടിങിന് വരാന്‍ സാധ്യതയുണ്ടെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം വ്യക്തമാക്കി.

എണ്ണയ്ക്ക് പുറമെ, റഷ്യയില്‍ നിന്ന് യുറേനിയം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെയും ഈ തീരുവ ബാധകമായിരിക്കും. കുറഞ്ഞ നിരക്കില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

ചൈന കഴിഞ്ഞാല്‍ റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. ഈ ബന്ധം ഇതിനകം തന്നെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് 25 ശതമാനം പരസ്പര താരിഫും, റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള പിഴയായി 25 ശതമാനം അധിക നികുതിയും ചുമത്തിയിരുന്നു. ഇതോടെ ചില ഉല്‍പന്നങ്ങളുടെ ആകെ നികുതി 50 ശതമാനമായി ഉയര്‍ന്നു.

റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കളായ ചൈനയും കടുത്ത നടപടികള്‍ നേരിടുകയാണ്. ഇതിനകം തന്നെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 145 ശതമാനം നികുതി ചുമത്തിക്കഴിഞ്ഞു. ഇതിന് മറുപടിയായി അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 125 ശതമാനം നികുതിയാണ് ചൈന ചുമത്തിയിട്ടുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.