അബൂജ: വടക്കൻ-മധ്യ നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യം വച്ച് ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന കൂട്ട തട്ടിക്കൊണ്ടുപോകലുകൾ ആസൂത്രിതമായ സാമ്പത്തിക അധിനിവേശമാണെന്ന് വെളിപ്പെടുത്തൽ. മോചനദ്രവ്യത്തിലൂടെ ഭീകര പ്രവർത്തനത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനൊപ്പം ക്രൈസ്തവ ഗ്രാമങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണ് ഇവരുടെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കൻ മാധ്യമമായ ഫോക്സ് ന്യൂസാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
നൂറുകണക്കിന് ആളുകളെ ഒരേസമയം തട്ടിക്കൊണ്ടുപോയി ഉൾവനങ്ങളിൽ മാസങ്ങളോളം ബന്ദികളാക്കുകയാണ് തീവ്രവാദികളുടെ രീതി. ഇവരെ മോചിപ്പിക്കാൻ ആവശ്യപ്പെടുന്നത് സാധാരണക്കാർക്ക് ചിന്തിക്കാൻ കഴിയാത്ത തുകയാണ്. പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി കുടുംബങ്ങൾക്ക് തങ്ങളുടെ ഏക ഉപജീവനമാർഗമായ കൃഷിയിടങ്ങളും കന്നുകാലികളും വീടും വിൽക്കേണ്ടി വരുന്നു.
ഇതോടെ ക്രൈസ്തവർ പൂർണമായും പാപ്പരാകുകയും തീവ്രവാദികൾ സാമ്പത്തികമായി കരുത്താർജ്ജിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നൈജീരിയയിലുള്ളതെന്ന് ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്കയുടെ പ്രതിനിധി സ്റ്റീവൻ കെർഫാസ് പറഞ്ഞു.
വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നവരെ പിന്തുണയ്ക്കുന്ന 'ഓപ്പൺ ഡോർസ്' എന്ന സംഘടനയുടെ കണക്കനുസരിച്ച് 2020 നും 2025 നും ഇടയിൽ 4,407 ക്രൈസ്തവരാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ടത്. സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ജീവൻ മാത്രം ബാക്കിയാകുന്നതോടെ പല കുടുംബങ്ങൾക്കും പലായനം ചെയ്യേണ്ടി വരുന്നു.
ക്രൈസ്തവ ഗ്രാമങ്ങളെ ഇല്ലാതാക്കി ഇസ്ലാമിക മേധാവിത്വം സ്ഥാപിക്കാനുള്ള നിഗൂഢമായ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്ന് സംഘടനയുടെ സിഇഒ ഹെൻറിയേറ്റ ബ്ലൈത്ത് വ്യക്തമാക്കി. നൈജീരിയയിൽ ക്രൈസ്തവർ നേരിടുന്ന ഈ വംശഹത്യയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.